ആരാധകരുടെ ചങ്കിൽ തീപടർത്തിയ ക്ലബ് ചലഞ്ച്

Mahindra Club Challenge

വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുള്ള വഴികൾ, പഴയവാഹനങ്ങളുടെ മുകളിലൂടെ സാഹസികമായ യാത്ര, ഏതു പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള മനക്കരുത്തുള്ള ഡ്രൈവർമാർ. കണ്ടു നിൽക്കുന്നവരുടെ ചങ്കിൽ തീപടർത്തുന്ന സാഹസികതയുമായി മഹീന്ദ്ര ക്ലബ് ചലഞ്ച്. കൊച്ചിയിലെ കായിക വാഹനപ്രേമികളെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് ഥാർ ഫെസ്റ്റും ക്ലബ് ചലഞ്ചും നടന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അഡ്വൈഞ്ചർ വിഭാഗമാണ് ക്ലബ് ചലഞ്ചും ഥാർ ഫെസ്റ്റും നടത്തിയത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ സിയാൽ കൺവ‌ൻഷൻ സെന്ററിലാണ് രണ്ടു ദിവസങ്ങളിലായി ഥാർ ഫെസ്റ്റും ക്ലബ് ചാലഞ്ചും നടന്നത്. രാജ്യത്തെ ഥാർ ഉടമസ്ഥരുടെ കൂട്ടായ്മയാണ് ഥാർ ഫെസ്റ്റ്. മഹീന്ദ്ര ഥാർ വണ്ടികളുടെ ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയായും ഇതു മാറി. ഓഫ് റോഡ് മൽസരങ്ങളും ഥാറുമായി ബന്ധപ്പെട്ട വിവിധ മൽസരങ്ങളുമാണു രണ്ടാം സീസണിൽ ഉൾപ്പെടുത്തിയിരുന്നു.

2015 ൽ മഹീന്ദ്ര ആരംഭിച്ച ക്ലബ് ചലഞ്ചിന്റെ മൂന്നാം എഡിഷനാണ് കൊച്ചിയിൽ‌ നടന്നത്. രണ്ടു ദിവസമായി നടന്ന മത്സരത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 11 ഓഫ്റോഡ് ക്ലബുകൾ പങ്കെടുത്തത്. ഇൻക്രെഡിബിൾ ഓഫ് റോഡേഴ്സ്, കണ്ണൂർ ഓഫ് റോഡേഴ്സ്, കോട്ടയം ജീപ്പേഴ്സ്, ആർ ആൻഡ് ടി ഓഫ്റോഡേഴ്സ്, ടീം ഫ്ലൈവീൽ, തമിഴ്നാട് ഓഫ്റോഡേഴ്സ്, തിരുനെൽവേലി ഓഫ്റോഡേഴ്സ്, മേഘാലയ മോട്ടോർ സ്പോർട്സ് ക്ലബ്, കേരള അഡ്വെഞ്ച്വർ സ്പോർട്സ് ക്ലബ്, എൻഐഒസി ഡൽഹി, എഎച്ച്ഒആർ നോർത്ത് ഈസ്റ്റ് എന്നീ ക്ലബ്ബുകളാണു മൽസരങ്ങളിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനത്തെത്തിയവർക്ക് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി നൽകിയത്. 

മേഘാലയിൽ നിന്നുള്ള Team AHOR/EJAMSA ഒന്നാം സമ്മാനം ലഭിച്ചപ്പോൾ. കേരളത്തിൽ നിന്നുള്ള കേരള അഡ്വെഞ്ച്വർ സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനത്തും ടീം ആർ ആന്റ് ടി മൂന്നാം സ്ഥാനത്തുമെത്തി.