വിഷമില്ലെന്നു തെളിയിക്കാൻ മരുന്നു സ്വയം കഴിച്ച ഡോക്ടർ മരിച്ചു

വിഷം കലർന്ന മരുന്നു രോഗിക്കു നൽകിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാൻ മരുന്നു സ്വയം കുടിച്ചു കാണിച്ചതിനെ തുടർന്നു ഓർമ നഷ്‌ടപ്പെട്ടു പൂർണമായി തളർന്നു പോയ ആയുർവേദ ഡോക്‌ടർ പി.എ. ബൈജു മരിച്ചു. 2007 ജനുവരി 25നാണ് പായിപ്ര മാനാറി പണ്ടിരിപുത്തൻപുര എം. അയ്യപ്പന്റെയും, ലീലയുടെയും മകൻ ബൈജുവിന്റെ ജീവിതം തകർത്ത സംഭവമുണ്ടായത്.

ബൈസൺ വാലി ആയുർവേദ ക്ലിനിക്കിൽ എത്തിയ രോഗിക്കു കുറിച്ചു കൊടുത്ത മരുന്നിൽ വിഷം കലർന്നിരുന്നുവെന്ന് ആരോപണമുയർന്നു. അസ്വസ്‌ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നിൽ മരുന്നു ബൈജു കുടിച്ചു കാണിച്ചു. മരുന്നിൽ അസ്വാഭിവകമായി ഒന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ മരുന്നു കുടിച്ച ബൈജു ഉടനെ തളർന്നു വീണു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.

ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ടു. അലോപ്പതിയിൽ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതി. പിന്നീട് പലയിടങ്ങളിലായി ചികിത്സ തുടർന്നുവെങ്കിലും രോഗാവസ്‌ഥയിൽ മാറ്റമുണ്ടായില്ല. ഏലത്തിനടിക്കുന്ന കീടനാശിനിയിൽ അടങ്ങിയിട്ടുള്ള ഓർഗാനോ ഫോസ്‌ഫറസ് എന്ന വിഷവസ്‌തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്‌ഥയ്‌ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.

രോഗിക്കുള്ള മരുന്നിൽ മറ്റാരോ കലർത്തിയ വിഷവസ്‌തുവാണ് ഡോക്‌ടറുടെ ദുരന്തത്തിനു കാരണമായതെന്നു വ്യക്‌തമായിരുന്നു. മരുന്നുമായി എത്തിയ രോഗിയുടെ ഭർത്താവിനെ മാസങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.