വെള്ളത്തിലെ പ്രസവത്തിലും അപകടമോ?

സിസേറിയന്‍ വേണ്ടെന്നുവയ്ക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് വെള്ളത്തിലെ പ്രസവം അഥവാ വാട്ടര്‍ ബര്‍ത്ത്. പ്രസവ വേദന കുറച്ച്‌ ജനനത്തിന് പശ്ചാത്തലം ഒരുക്കുമെന്ന് കരുതിയാണ് ഈ രീതി പലരും ട്രെന്‍ഡാക്കിയിരിക്കുന്നത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍, ശുദ്ധീകരിച്ച ജലം നിറച്ച ഒരു മിനി സ്വിമ്മിങ് പൂളിലാണ് പ്രസവം നടക്കുന്നത്. ജനിച്ച ഉടന്‍ കുഞ്ഞിനെ വെള്ളത്തില്‍നിന്ന് മാറ്റുകയും ചെയ്യുന്നു.

എന്നാല്‍ വെള്ളത്തിലെ പ്രസവം അത്ര സുരക്ഷിതമല്ലെന്ന പഠനവുമായി എത്തുകയാണ് ഒരുകൂട്ടം ഗവേഷകര്‍. കുട്ടികളിൽ അണുബാധയും ശ്വാസകോശ പ്രശ്നങ്ങളും മറ്റും ഉണ്ടാകാൻ ജലാശയജനനം കാരണമാകുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിലെയും അമേരിക്കൻ കോളജ് ഓഫ് ഒബ്സ്ട്രെറിഷ്യനിലെയും ഗവേഷകർ പറയുന്നു.

സാധാരണപ്രസവത്തിനും വാട്ടർബർത്തിനും തമ്മിൽ വ്യത്യാസമില്ലെന്നും അമ്മമാർക്ക് ഇളംചൂടുള്ള ജലത്തിന്റെ സമ്പർക്കം വേദന കുറയ്ക്കുമെന്നും അനസ്തേഷ്യ ആവശ്യമായി വരാറില്ലെന്നതുമല്ലാതെ കുട്ടികൾക്ക് എന്തെങ്കിലും ദോഷമുണ്ടാകുമോയെന്നതിൽ വ്യക്തതയില്ലെന്ന് മറ്റു ചില ഗവേഷകരും പറയുന്നു.

ഏതായാലും സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ തെളിവുലഭിച്ചശേഷം ജലാശയത്തിലെ പ്രസവം തിരഞ്ഞെടുക്കുന്നതാവും നല്ലതെന്നാണ് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ്ഗവേഷകനായ ഡോ. അലസ്റ്റയർ സറ്റ്ക്ലിഫിന്റെ അഭിപ്രായം.