ആരോഗ്യപരിപാലനരംഗത്ത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ, സമൂഹം ഉപേക്ഷിച്ച അശരണർക്കായ് ഒരു സ്നേഹഭവനം പണിതുയർത്തുന്നു. പീച്ചി, ചെന്നായ്പാറ ദിവ്യഹൃദയാശ്രമം കോമ്പൗണ്ടിലാണ് സ്നേഹഭവൻ ഉയർന്നുവരുന്നത്. 12000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ആലയത്തിൽ 120 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. മാലിന്യ സംസ്ക്കരണ സംവിധാനവും ചേർത്ത് 2.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2018 ഡിസംബർ മാസത്തിനുള്ളില്‍ പണി പൂർത്തിയാക്കാമെന്ന് കരുതുന്നു. ഈ വർഷം രജതജൂബിലി ആഘോഷിക്കുന്ന ദിവ്യഹൃദയാശ്രമത്തിന് സമർപ്പിക്കുന്ന ഒരു ജൂബിലി സ്മാരകം കൂടിയാണ് സ്നേഹഭവൻ.
100 ലേറെ രോഗികളായ പുരുഷന്മാരെ ഇപ്പോൾ അധിവസിപ്പിച്ചിട്ടുള്ള പഴയ കെട്ടിടം തീരെ സൗകര്യങ്ങളില്ലാത്തതും ജീർണ്ണാവസ്ഥയിലുള്ളതുമാണ്. പുതിയ കെട്ടിടത്തിന്റെ പണി തീർന്നാൽ, അന്തേവാസികളായ പുരുഷന്മാരെ മുഴുവൻ മാറ്റിത്താമസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഇത് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ രണ്ടാമത്തെ വൻ സംരംഭമാണ്. എൻഡോസൾഫാൻ ദുരിതബാധിതരായ 36 നിർദ്ധന കുടുംബങ്ങൾക്കുള്ള ഭവനങ്ങളുടെ പണി ഇതിനകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിലാണ് ജോയ്ആലുക്കാസ് വില്ലേജ് പണി പൂര്‍ത്തിയായി വരുന്നത്. സ്കൂളും പ്രാർത്ഥനാലയവും ആതുരകേന്ദ്രവും കളിസ്ഥലവും ചേർന്ന ആ സമുച്ചയം ജോയ്ആലുക്കാസ് വില്ലേജ് എന്ന പേരിലാണ് അറിയപ്പെടുക.
സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി ഫൗണ്ടേഷൻ ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ്സ് കിറ്റ് വിതരണം, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി സൗജന്യ ബ്യൂട്ടീഷൻ കോഴ്സ്, അന്ധർക്കായി സ്മാർട്ട് ഫോണുകൾ, സ്പെഷ്യൽ സ്കൂളുകൾ, വൃദ്ധമന്ദിരങ്ങൾ, അനാഥാലയങ്ങൾ മുതലായവയ്ക്ക് സാമ്പത്തിക സഹായം എന്നിവയും ചെയ്തുവരുന്നു.
സന്നദ്ധരക്തദാന രംഗത്തും പരിസ്ഥിതി സംരക്ഷണമേഖലയിലും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സേവനങ്ങൾ അഭിമാനാർഹമാണ്. രോഗം, ദാരിദ്ര്യം, അവഗണന തുടങ്ങിയ സാമൂഹ്യ സാഹചര്യങ്ങൾ മൂലം വേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ കൈത്താങ്ങ് വലിയൊരു ആശ്വാസം തന്നെയാണ്. സംസ്ഥാനത്തിന്റെ പുറത്തും വ്യാപകമായ രീതിയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ഫൗണ്ടേഷൻ തീരുമാനമെടുത്തിട്ടുണ്ട്.