വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി ചെടികൾ ഇനി നിങ്ങളോടൊപ്പം വീട്ടിൽ വളരും. അതും ജൈവരീതിയിൽ. കറി വയ്ക്കേണ്ടപ്പോൾ അടുക്കളയിൽ നിന്നു തന്നെ പറിച്ചെടുത്ത് നേരെ കറിച്ചട്ടിയിലാക്കുകയും ചെയ്യാം. അഞ്ചടി നീളവും രണ്ടരയടി വീതിയുമുള്ള അൽപം സ്ഥലം ബാൽക്കണിയിലോ സിറ്റൗട്ടിലോ കണ്ടുവയ്ക്കുക.
ഇന്റലിജന്റ് കിച്ചൻ ഗാർഡ് സ്ഥാപിക്കുക. നാലു തട്ടുകളിലായി 14 ഗ്രോബാഗുകൾ വരെ ഇതിൽ വയ്ക്കാം. ചെടി നനയ്ക്കാനും നിങ്ങളുടെ ആവശ്യമില്ല. ഡ്രിപ് ഇറിഗേഷൻ ഇതിലുണ്ട്. വീട്ടിലെ പൈപ്പുമായി ഘടിപ്പിച്ചാൽ മാത്രം മതി. പാഴാകാതെ ചെടിക്ക് ആവശ്യമുള്ള വെള്ളം എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.
തോട്ടത്തിലേക്ക് ആവശ്യമായ ജൈവവളവും കിച്ചൻ ഗാർഡിനോടൊപ്പം വാങ്ങാം. അതിനു പണം വേറെ കൊടുക്കേണ്ടിവരുമെന്നു മാത്രം. ജില്ലയിലെ രണ്ടു ഫാമുകളിൽ നിന്നും പായ്ക്ക് ചെയ്ത ഗോമൂത്രം, ബയോഗ്യാസ് സ്ലറി, ജീവാമൃതം, ചാണകപ്പൊടി എന്നിവയാണ് പത്ത്, അഞ്ച്, രണ്ട് കിലോ പായ്ക്കറ്റുകളിൽ കിട്ടുന്നത്.
ഗാർഡിന്റെ താഴെത്തട്ടിൽ ഇവ സൂക്ഷിക്കുന്നതിനു പ്രത്യേക സ്ഥലമുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്. ബാൽക്കണിയും മറ്റും കഴുകി തുടയ്ക്കുമ്പോൾ തോട്ടം എങ്ങോട്ടു വേണമെങ്കിലും നീക്കിവയ്ക്കാമെന്ന പ്രത്യേകതയുമുണ്ട്. ഈ ആശയം യാഥാർഥ്യമാക്കിയത് പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിലും കോന്നി കുളത്തൂമണ്ണിലും ഫാം നടത്തുന്ന പി.എ. സഞ്ജയും പ്രദീപ്കുമാറുമാണ്.
ഫാമിലെ മാലിന്യങ്ങൾ എങ്ങനെ ഒഴിവാക്കുമെന്ന ചിന്തയാണ് ജൈവവള നിർമാണത്തിനു പ്രചോദനമായത്. കിച്ചൻഗാർഡിന് ഇവർക്കു പേറ്റന്റും ലഭിച്ചിട്ടുണ്ട്. 10 ബാഗ് വയ്ക്കാവുന്ന ഗാർഡിനു 4,500 രൂപയും 14 ബാഗ് വയ്ക്കാവുന്നതിന് 5,950 രൂപയുമാണ് വില. ജൈവവളത്തിന്റെ വില ഇതിലുൾപ്പെടില്ല. ഗ്രോബാഗും ചെടികളും വാങ്ങി വയ്ക്കുകയേ വേണ്ടൂ. ഗ്രീൻ കൈരളി, നമസ്തേ കേരളം എന്നീ കമ്പനികളാണ് ഇവ നിർമിക്കുന്നത്. ഫോൺ: 9745040277.