ആപ്പിൾ, പ്ലംസ്, സബർജിൽ, ഓറഞ്ച്.. ബാബുവിന്റെ തോട്ടത്തിൽ എല്ലാമുണ്ട്..

കാന്തല്ലൂരിലെ പഴത്തോട്ടത്തിൽ ബാബു ഏബ്രഹാം

അഞ്ചു പതിറ്റാണ്ടു മുൻപാണു പത്തനംതിട്ട റാന്നിയിലെ പെരുനാടുനിന്നു രക്ഷിതാക്കൾക്കൊപ്പം ബാബു ഏബ്രഹാം ഇടുക്കി മറയൂരിലെത്തിയത്. യൂറോപ്യൻമാർ പശ്ചിമഘട്ട മലനിരകളിലെത്തിച്ച പ്ലം, പീച്ച്, ഓറഞ്ച്, ആപ്പിൾതൈകൾ കാന്തല്ലൂരിലും പരിസരത്തും അങ്ങിങ്ങായി നിൽക്കുന്നത്‌ ചെറുപ്പകാലത്ത് തന്നെ ശ്രദ്ധിച്ചിരുന്നു. വാങ്ങാൻ ആരുംതന്നെ ഇല്ലായിരുന്നതിനാൽ  ആരുംതന്നെ ഇവ സ്വന്തം കൃഷിഭൂമിയിൽ വച്ചുപിടിപ്പിക്കാൻ തയാറായിരുന്നില്ല. അക്കാലത്ത് വീട്ടുവളപ്പ് അലങ്കരിക്കുന്നതിനും കൗതുകത്തിനുമായാണ്‌ ബാബു തൈകൾ ശേഖരിക്കുകയും വച്ചുപിടിപ്പിക്കുകയും ചെയ്തത്. എന്നാൽ ഇവ വളർന്നു പന്തലിച്ചതോടെ കേരളത്തിലെതന്നെ ഏറ്റവും വലിയ വൈവിധ്യ പഴത്തോട്ടങ്ങളിലൊന്നായി ഇതു മാറി.

ആപ്പിൾ, പ്ലംസ്, സബർജിൽ, ഓറഞ്ച്, മുസമ്പി, സപ്പോട്ട, ഗ്രീൻ സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, സ്‌ട്രോബറി, ഫാഷൻ ഫ്രൂട്ട്, മർത്തക്കാളി, സീതപ്പഴം, മാങ്ങാ പ്ലംസ്, മാങ്ങാ പിച്ചീസ്, പിച്ചീസ് എന്നിവയാൽ സമൃദ്ധമാണു ബാബുവിന്റെ തോട്ടം. രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവരീതിയിലുള്ള വളപ്രയോഗങ്ങളാണ് നടത്തുന്നതെന്നു ബാബു പറയുന്നു. പഴത്തോട്ടം കാണുന്നതിനായി അനവധി പേരാണ് എത്തുന്നത്.

ചന്ദ്രശേഖരൻ അഞ്ചുനാട്