നാസറിന്റെ വീട്ടുവളപ്പിൽ നാട്ടറിവു പഠന കേന്ദ്രം

നാസറിന്റെ വീട്ടുവളപ്പിൽ വിളഞ്ഞുപാകമായ രക്തശാലി നെല്ല്.

എറണാകുളം അരൂക്കുറ്റി മഠത്തിപ്പറമ്പിൽ എം.എസ്. നാസറിന്റെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ നാട്ടറിവു പഠന കേന്ദ്രവും അഗ്രോ ക്ലിനിക്കും പ്രവർത്തിക്കും. കല്ലുകൾക്കിടയിൽ നെല്ലു വിളയിച്ചും വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തും വീട്ടുവളപ്പിൽ ടാങ്ക് കെട്ടി മീൻ വളർത്തിയും നാസർ നാട്ടിലെ കൃഷിരാജാവായി. ജില്ലയിൽ സമ്മിശ്ര കൃഷി നടത്തുന്ന ബഹുമതി പലതവണ നാസറിനു ലഭിച്ചു. വീട്ടുമുറ്റത്തെ മൂന്നു സെന്റ് സ്ഥലത്ത് ഒന്നരയടി ഉയരത്തിൽ ടാങ്ക് കെട്ടി അതിൽ മെറ്റൽ വിരിച്ചാണു നെൽകൃഷി നടത്തുന്നത്.

വയനാടൻ മേഖലയിൽ കൃഷി ചെയ്യുന്ന രക്തശാലി എന്ന വിത്താണു വിതച്ചത്. ഇപ്പോൾ വിളഞ്ഞു പാകമായി. വിവിധ ഇനം മൽസ്യങ്ങളെ ടാങ്കുകളിൽ വളർത്തുന്നതോടൊപ്പം വീട്ടുവളപ്പിലെ കുളത്തിൽ മൽസ്യകൃഷി നടത്തുന്നുണ്ട്. മൽസ്യങ്ങളുടെ വിസർജ്യം കുളത്തിൽ ഉള്ളതിനാൽ ഈ വെള്ളമാണു നെല്ലിനു നൽകുന്നത്.

അരൂക്കുറ്റിയിൽ ആരംഭിച്ച കൃഷി നാട്ടറിവു പഠന കേന്ദ്രം, അഗ്രോ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിക്കുന്നു. ഡോ: റോമിലി മാർഗരറ്റ്, ആർ. രഘുനാഥ പിള്ള, എം.എം. അബ്ബാസ്, ആബിദ അസീസ്, സുനിൽനാഥ്, ടി.എസ്. വിശ്വൻ, എം.എസ്. നാസർ എന്നിവർ സമീപം.

നാസറിന്റെ സമ്മിശ്ര കൃഷിയിടം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൃഷി വിദഗ്ധരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പലതവണ എത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംഎൽഎ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ മാസത്തിൽ നാലു തവണ ജൈവ കൃഷി ക്ലാസ് ഉണ്ടാകും.