അഭിമാനമായ്, കഞ്ഞിക്കുഴി സവാള

ശുഭകേശൻ കൃഷിയിടത്തിൽ

ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കർഷകൻ ശുഭകേശനു കൃഷിയിടം പരീക്ഷണശാലയാണ്. കഞ്ഞിക്കുഴി പയറും ശുഭമണി പയറും വികസിപ്പിച്ചെടുത്ത ഈ കർഷകനെ സവാളയും വിളയിച്ചു.

കടുകിന്റെ വലുപ്പം വരുന്ന സവാളവിത്തുകൾ പാകുകയാണ് ആദ്യം ചെയ്തത്. 25 ദിവസത്തെ വളർച്ച എത്തിയപ്പോൾ ഗ്രോബാഗിലും, ചാക്കിനുള്ളിലും ചാണകം, മണൽ, മണ്ണ് എന്നിവ തുല്യമായി കൂട്ടിച്ചേർത്ത മിശ്രിതം നിറച്ച് അതിലേക്കു മാറ്റി നട്ടു. ഒരു ഗ്രോബാഗിൽ അഞ്ചു മുതൽ ഏഴു വരെ തൈകൾ ഇപ്രകാരം നടാം. പിന്നെ ഓരോ 10 ദിവസം കൂടുമ്പോഴും ചുവട് ഒന്നിന് 100 ഗ്രാം എന്ന തോതിൽ അഞ്ചു തവണ മേൽ വളപ്രയോഗം നടത്തിയിരുന്നു. മുടങ്ങാതെ വൈകിട്ടു നന നൽകി.

രണ്ടരമാസം വിളവു പാകം. ഒരു ചുവട്ടിൽ ഒരു സവാളയാണ് ഉണ്ടാകുന്നത്. വിത്തിനായുളളവ മൂന്നുമാസം വരെ നിർത്തും. പൂവിട്ട് 30 ദിവസമായാൽ വിത്തുകൾ മൂപ്പ് എത്തും.

നല്ലവണ്ണം ഉണക്കി സൂക്ഷിച്ചാൽ ഒൻപതുമാസംവരെ വിത്തുകൾ കേടുപറ്റാതെ നിലനിർത്താം. ശുഭകേശന്റെ സവാള കൃഷിയിൽ രോഗകീടബാധകൾ ഒന്നുംതന്നെ ഉണ്ടായില്ല.

(വിവരങ്ങൾക്കു ശുഭകേശൻ: ഫോൺ – 9744024981)