Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴമറയുടെ സഹായത്തോടെ വർഷം മുഴുവൻ മട്ടുപ്പാവിൽ വിളവെടുപ്പ്

IMG_20180608_121923

തിരുവനന്തപുരം പട്ടത്തുനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന വഴിയിൽ ഗൗരീശപട്ടത്താണ് എം. ശിവാനന്ദന്റെ വീട്. രണ്ടാം നിലയുടെ  മട്ടുപ്പാവിലെ വിശാലമായ മഴമറയ്ക്കു പുറമെ മുറ്റത്ത് രണ്ട് മൈക്രോ മഴമറകളും ഇദ്ദേഹത്തിനുണ്ട്. നഗരവാസികളെ മഴമറക്കൃഷി പഠിപ്പിക്കാനായി തിരുവനന്തപുരം മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രം  നിർമിച്ചു നൽകിയതാണവ.   പയർ, പാവൽ, കത്തിരി പാഷൻ ഫ്രൂട്ട്,ചെറി ടൊമാറ്റോ, സാലഡ് കുക്കുംബർ, വെണ്ട, മുളകിനങ്ങൾ  എന്നിങ്ങനെ ഇദ്ദേഹത്തിന്റെ മഴമറയ്ക്കുള്ളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി ഇനങ്ങളുെട വൈവിധ്യംഒന്നുവേറെ തന്നെ. മഴക്കാലത്ത് നല്ല നാടൻ പച്ചക്കറികൾ കിട്ടുന്നതിനു മഴമറതന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ശിവാനന്ദൻ ചൂണ്ടിക്കാട്ടി. ജൂൺമാസത്തിലും  ഒരു പുള്ളിക്കുത്ത് പോലുമില്ലാതെ വളരുന്ന ചീരയും  നിറയെ മുളകുമായി നിൽക്കുന്ന കാന്താരിയുമൊക്കെ ഈ മഴമറയിൽ  കാണാം.

ഗൾഫിൽ ഇലക്േട്രാണിക്സ് സർവീസ് എൻജിനീയറായിരുന്ന ശിവാനന്ദൻ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിട്ട് 20 വർഷത്തിലേറെയായി. ഗൾഫിലെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ തന്നെ ബാൽക്കണിയിൽ ചീരയും തക്കാളിയും മറ്റും വളർത്തി മികച്ച വിളവ് നേടിയിരുന്നു. അക്കാലത്ത് ഗ്രോബാഗും മറ്റും കിട്ടാനില്ലാതിരുന്നതിനാൽ കാലിയായ ബേബിഫുഡ് പാക്കറ്റുകളിലാണ് പച്ചക്കറി നട്ടിരുന്നത്. തിരുവനന്തപുരത്തേക്കു താമസം മാറ്റിയപ്പോൾ മുതൽ മട്ടുപ്പാവിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. കോസ്മോപൊളിറ്റൻ റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങളും അയൽവാസികളുമായ  പലരെയും ഈ രംഗത്തേക്ക് ആകർഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 

രണ്ടര വർഷം മുൻപ് ജലസേചനവ കുപ്പ് നഗരങ്ങളിലെ അടുക്കളത്തോട്ടങ്ങൾക്കായി നടപ്പാക്കിയ പദ്ധതിപ്രകാരം തുള്ളിനന സംവിധാനവും ഗ്രോബാഗുകളും പച്ചക്കറിത്തൈകളുമൊക്കെ കിട്ടിയതോ ടെയാണ് കൃഷി ഇപ്പോഴത്തെ നിലവാര ത്തിലേക്ക് ഉയർന്നത്. ക്രമേണ കൃഷിപ്രേമികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും മ റ്റും സജീവമായി. കൃഷിഭൂമി എന്ന പേരിലുള്ള ഫേസ് ബുക്ക്, വാട്സ് അപ് ഗ്രൂപ്പുകളിൽ അംഗമാണ് ഇദ്ദേഹം. തിരുവനന്തപുരത്തെ  കൃഷിഭൂമി വാട്സ് അപ് ഗ്രൂപ്പിന്റെ നാട്ടുചന്തയിൽ മഴയെന്നോ വേനലെന്നോ ഭേദമില്ലാതെ പച്ചക്കറി നൽകാൻ മഴമറ ഉപകരിക്കുന്നതായി ശിവാനന്ദനും ഭാര്യ ഷീലയും പറഞ്ഞു. 

വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉറപ്പാക്കാമെന്നതു തന്നെയാണ് മഴമറയെ ആകർഷകമാക്കുന്നതെന്ന് അ ദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാലത്തു പോലും മഴമറയിൽനിന്ന്  ഉയർന്ന ഉൽപാദനം കിട്ടുന്നതായാണ് ഇദ്ദേഹത്തിന്റെ അനുഭവം. വിശേഷിച്ച് തക്കാളി, ചീര, വെണ്ട, പ യർ എന്നിവ മഴയില്ലാത്ത മാസങ്ങളിലും മഴമറയിലാണ് കൂടുതൽ ഉൽപാദനം നൽകുന്നത്. വീടിനോടു ചേർന്ന് തൊടിയിലും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ മഴമറയിലെ വിളവിന്റെ നിലവാരക്കൂടുതൽ വ്യക്തമായറിയാം.  ജൂൺമാസത്തിൽ‍ നല്ല ചീര കിട്ടുന്ന കാര്യം മുൻകാലങ്ങളിൽ അചിന്തനീയമായിരുന്നു. ഇ പ്പോൾ മഴമറയിൽനിന്നു കിട്ടുന്ന ചീരയ്ക്ക് സൗന്ദര്യപ്രശ്നങ്ങളൊന്നുമില്ല. പച്ചക്കറിയുടെ ഉൽപാദനം മഴമറ വന്ന ശേഷം 30 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. പക്ഷികൾ‍, മറ്റ് ജീവികൾ എന്നിവയുെട  ആക്രമണവും മഴമറയിൽ തീരെയുണ്ടാവില്ല. 

എന്നാൽ രോഗബാധയുണ്ടായാൽ അതി വേഗം വ്യാപിച്ച് കൂടുതൽ നാശമുണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണുതാനും. മഴക്കാലത്തുപോലും നനയ്ക്കേണ്ടി വരുമെന്ന പരിമിതിയുമുണ്ട്. എന്നാൽ തു ള്ളിനന സംവിധാനമുള്ളതിനാൽ നനയ്ക്കുന്നതിനുവേണ്ടി ദിവസേന മട്ടുപ്പാവിൽ കയറേണ്ടി വരാറില്ലെന്ന് ശിവാനന്ദൻ വ്യക്തമാക്കി. 

മഴമറയുണ്ടാക്കാൻ മട്ടുപ്പാവുപോലും ഇല്ലാത്തവർക്ക് മഴക്കാലത്ത് മൈക്രോ റെയിൻ ഷെൽറ്ററുകൾ പ്രയോജനപ്പെടുത്താം. ഒരു പോളിത്തീൻകുടയുടെ കീഴിൽ പല തട്ടുകളായി  ഗ്രോബാഗുകൾ വയ്ക്കുന്ന വെർട്ടിക്കൽ സംവിധാനമാണിത്. പരമാവധി സൂര്യപ്രകാശം പ്രയോജനപ്പെടുത്തത്തക്ക വിധത്തിൽ പടികളായും പിരമിഡ് പോലെയും നിർമിച്ച തട്ടുകളിലാണ് ഗ്രോബാഗുകൾ വയ്ക്കുന്നത്. മുകളിലെ കുട മഴക്കെടുതികളിൽനിന്നു വിളകളെ സംരക്ഷിക്കും. ശിവാനന്ദന്റെ വീട്ടിലെ മൈക്രോ റെയിൻ ഷെൽറ്ററിനു കീഴിൽ രണ്ട് ചതുരശ്ര അടി സ്ഥലത്ത് 20 ഗ്രോബാഗുകളാണുള്ളത്.

ഫോൺ: 0471–2554266