Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൃഷ്ണ മാരാർ അഥവാ ഭാരതപര്യടനം 

kutti-krishna

കുട്ടികൃഷ്ണ മാരാർ എന്ന പേര് കേൾക്കുമ്പോൾ ഭാരതത്തെ ഓർക്കും വായനക്കാർ. "ഭാരതപര്യടനം " എന്ന വലിയ പുസ്തകത്തിന്റെ വായനയില്ലാതെ മലയാള സാഹിത്യം ഒരിക്കലും പൂർണമാകുന്നില്ലല്ലോ. ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ കൃതികളിൽ ഒന്നാണ് മാരാരുടെ ഭാരത പര്യടനം. അതിനാൽ തന്നെ കുട്ടികൃഷ്ണ മാരാരുടെ ചരമ ദിനമായ ഏപ്രിൽ 6 നു ഭാരത പര്യടനത്തെ കുറിച്ച് ഓർമ്മിക്കാതെ എങ്ങനെ.

1948 ലാണ് മഹാഭാരതത്തെ ഇതിവൃത്തമാക്കി അദ്ദേഹം ഈ കൃതി എഴുതുന്നത്. അമാനുഷികർ എന്ന് കാലം അടയാളപ്പെടുത്തിയ ഇതിഹാസ കഥാപാത്രങ്ങളെ മനുഷ്യരുടെ ഗുണങ്ങൾ നൽകി, വെറും മനുഷ്യരാക്കി മാറ്റി നിർത്തി, അങ്ങനെ തന്നെ വിശകലനം ചെയ്യുക എന്നത് അത്ര എളുപ്പമല്ല. കാരണം ചരിത്രം എന്നത് ഇവിടെ മിത്താണെങ്കിൽ പോലും വിശ്വാസത്തിന്റേതായ ആശയങ്ങൾ ഒരു വിഷയം തന്നെയാണ്. എന്നാൽ മാരാരെ പോലെ ഒരു എഴുത്തുകാരൻ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങി എന്നത് തന്നെ അഭിനന്ദനം അർഹിക്കുന്നുണ്ട്. 

ഭാഷാ ശാസ്ത്രജ്ഞൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു കുട്ടികൃഷ്ണമാരാർ. കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ അയ്യപ്പന്റെ ശ്രീകോവിൽ ചുമരിൽ കുട്ടികൃഷ്ണമാരാർ ഒരു ചിത്രം വരച്ചിട്ടുണ്ട്, യാദൃശ്ചികമായി അത് കാണുന്നതോടെയാണ് എഴുത്തുകാരനായ മാരാരുടെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി തിരിച്ചറിയാൻ കഴിഞ്ഞത്. ചിത്രകലയേയും സാഹിത്യത്തോടൊപ്പം തന്നെ മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു.

പ്രശസ്ത എഴുത്തുകാരനായ നാലപ്പാട്ട് തറവാട്ടിലെ കാരണവർ നാലപ്പാട്ട് നാരായണ മേനോനെ ഗുരുവായി മനസ്സിൽ കുടിയിരുത്തിയതോടെയാണ് മാരാരുടെ എഴുത്തിന്റെ തലം മാറുന്നത്. വിമർശനം എന്നത് സർഗ്ഗാത്മകത ആവശ്യമുള്ള ഒന്ന് തന്നെയാണ് എന്ന് അദ്ദേഹം തിരുത്തി കുറിച്ചു. വിമർശകൻ ഒരിക്കലും വിധികർത്താവ്‌ ആവരുതെന്നും പക്ഷം പിടിക്കുന്നവൻ ആയിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു മാരാർക്ക്. ‘ഭാരതപര്യടന‘ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്കാരം ലഭിച്ചു. ‘കല ജീവിതം തന്നെ‘ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ലോകം എന്നത് നന്മയുടെയും തിന്മയുടെയും സങ്കലനമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുണ്ട് മാരാരുടെ ഏറ്റവും പ്രശസ്തമായ "ഭാരതപര്യടനം". വിശ്വാസങ്ങളുടെ ചില വെളിച്ചമുള്ള കോണുകളിൽ നിന്ന് നാം വായിക്കുന്ന കഥാപാത്രങ്ങൾ അവരുടെ നന്മകൾ കൊണ്ട് മാത്രം മുൻനിരയിലേയ്ക്ക് ഏത്തപ്പെട്ടവരാണ്. മറ്റുള്ളവരാകട്ടെ, തിന്മകളാൽ ചോദ്യം ചെയ്യപ്പെടുന്നവയും. എന്നാൽ എല്ലാ മനുഷ്യരിലും ഉള്ള നന്മ തിന്മകൾ എടുത്തു കാണിക്കാൻ മാരാർ കാട്ടിയ ആർജ്ജവം ചരിത്ര താളുകളിൽ എഴുതി വയ്ക്കപ്പെടേണ്ടത് തന്നെയാണ്. അതിനാൽ തന്നെയാണ് കാലമേറെ കഴിഞ്ഞാലും ഭാരതപര്യടനം ഒരു മികവുറ്റ വായനയും യാത്രയും ആകുന്നതും, മാരാർ ഓർമ്മിക്കപ്പെടുന്നത് തന്നെ ഈ കൃതിയിലൂടെ ആകുന്നതും.