ടി.പത്മനാഭന്‍ ഒടുവില്‍ പിറന്നാള്‍ ആഘോഷിച്ചു

ജന്മദിനാഘോഷങ്ങളോട് അകലംപാലിച്ചിരുന്ന മലയാളത്തിന്‍റെ സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ഒടുവില്‍ പിറന്നാള്‍ ആഘോഷിച്ചു. തന്‍റെ എണ്‍പത്തിയേഴാം പിറന്നാളാണ് മരുമക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ ലളിതമായി ആഘോഷിച്ചത്. 

പുറംലോകത്തിന്‍റെ ആഘോഷങ്ങള്‍ക്ക് നിന്നുകൊടുക്കാതെ തന്‍റെ എഴുത്തിനേയും പുസ്തകങ്ങളേയും വീട്ടിലെ വളര്‍ത്തുമൃഗങ്ങളേയും സ്നേഹിച്ച് തനിച്ചായിരുന്നു ഭാര്യമരിച്ച ശേഷം ടി.പത്മനാഭന്‍. ഒരിക്കല്‍പോലും പിറന്നാള്‍ ആഘോഷിച്ചതായി ബന്ധുക്കള്‍ക്ക് അറിയില്ല. വിദേശത്തുള്ള മരുമക്കളെല്ലാം ഇത്തവണ സ്നേഹത്തോടെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളി. മേലെചൊവ്വയിലെ ബന്ധുവീട്ടിലേക്ക് പതിവുപോലെ ഓട്ടോറിക്ഷയില്‍ എത്തി. കൈപിടിച്ച് ബന്ധുക്കള്‍ക്കും ചുരുക്കം സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്കുമുറിച്ചു. 

ടി.പത്മനാഭന്‍റെ സംഭാവനകളെ വര്‍ണിച്ച് പലരുംസംസാരിച്ചെങ്കിലും പരസ്യമായി സംസാരിക്കാന്‍ ടി.പത്മനാഭന്‍ തയാറായില്ല.ചുരുങ്ങിയ സദസിനൊപ്പം പിറന്നാള്‍ സദ്യ. ടി.പത്മനാഭന്‍റെ എണ്‍പത്തിയേഴാം പിറന്നാള്‍ആ ഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ വിദേശത്തുള്ള എല്ലാ മരുമക്കളും എത്തി. ചെറുകഥയുടെ കുലപതിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച പഴയതലമുറയിലെ എഴുത്തുകാരും ആശംസകളുമായെത്തി.