ആരാച്ചാരും കൊലയാളിയും

നേരം പാതിരാ നിലാവിൻ നിഴലിൽ 

നേർത്ത പാളത്തിൽ കുതിക്കും തീവണ്ടിപോൽ വന്നു 

ഇരുളിൽവീണ കാരാഗൃഹത്തിൻ വാതിൽ തള്ളി

തുറന്നകത്തെ കോണിൽ പതിയെ കാൽവെയ്ക്കവെ

വിലങ്ങാലലങ്കാരമാർന്നൊരാ കൈകളും 

വിങ്ങലടക്കി പിടിച്ച കൺകളും

ദുർഗന്ധ പൂരിതമായ വിഹായസ്സിൽ 

മൂകനായ് കൊലയാളിയാം പ്രണയവും

വളയില്ല കൈകളിൽ തൂക്കുകയറേന്തി 

പാദങ്ങളിൽ നാദമറ്റ ചിലങ്കയും 

രൗർദ്ര ഭാവം പൂണ്ടടുത്തു വന്നു പെൺ തൻ 

മനസ്സിനെ കൊന്ന കൊലയാളിതൻ മുന്നിലായ്‌

അരുതാരുമീയെൻ ഹൃദയ വാതിലിൽ 

അറിയാതെ പോലുമേ മുട്ടിവിളിക്കുവാൻ 

അതിഗാധമായുറങ്ങട്ടെ പ്രണയമെൻ 

അണയാതെ തഴുകാതെ നോക്കി നിൽപ്പുണ്ട് ഞാൻ 

അജ്ഞാതമായേതോ ലോകത്തു നിന്നൊരു 

അനുരാഗധാര കുളിരേകി വന്നനാൾ

അറിയാതുണർന്നു ചുറ്റും തിരഞ്ഞതും 

അവ്യർഥമെന്നോർത്തു നിന്നെപ്പോഴോ 

എന്തിനായ് വന്നെന്റെ ലോലമാം ഹൃദയത്തിൽ 

ആർദ്രമാം മഞ്ഞു കണങ്ങൾ ചൊരിഞ്ഞു  നീ 

നിന്നധരം പകർന്നോരാ മധുരാനുരാഗത്തിൽ 

പൂമ്പാറ്റകൾ പോൽ പാറിപ്പറന്നു ഞാൻ 

ഉണർന്നുപോയെന്നിലെ കാമനകളത്രയും 

പണിതുഞാൻ വ്യർഥമായൊരു ഏകാന്ത സ്വർഗ്ഗവും        

കാലപ്രവാഹത്തിൽ വേർപെട്ടു പോയി ഞാൻ 

കാലടികൾ മാത്രമായ് സ്മാരകശിലകൾ 

ആയിരമാവർത്തി ഞാൻ ഉത്തരം തേടുന്നു 

എന്തിനായ് വന്നെൻ മനസ്സിനെ കൊന്നു നീ ?

നീ തന്ന മുറിവിനാൽ ചുടുരക്തം ചീന്തി 

പിടഞ്ഞൊരാ ഹൃദയവും അമരമാണിന്നുമേ..  

മങ്ങിയ വദനത്തിലാർദ്ദമായി പുഞ്ചിരിച്ചൊരു- 

മാത്ര  ഉത്തരം ചൊല്ലിത്തുടങ്ങുന്നു 

മുറിവാണ് തോഴി നിൻ ഹൃദയത്തിലേറ്റതു 

നീ തന്നെ തീർത്ത മതിലിന്റെ ഭാരമാം

ഒരു കാരത്താലെന്നെ വാരിപ്പുണർന്നു നീ 

മറുകാരത്താൽ സ്വയം അടർത്തിമാറ്റില്ലയോ 

ഇന്നു നീ മടങ്ങുക അമരമായ നീ പോണ 

പാതയിൽ നിൽപ്പുണ്ട് ഞാൻ 

മരിച്ച നിൻ മനമല്ല ഞാനാം പ്രണയമാണത് 

നീ അറിയുക എന്നെങ്കിലും പ്രിയേ..