നടി നമിത പ്രമോദിനെ സംവിധായകർ ചെറിയ വേഷങ്ങളിൽ കുരുക്കുന്നുവെന്ന ആരോപണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നടിക്ക് നായികാ വേഷം നൽകിയാലും അതിന് സിനിമയിൽ യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ല, നമിതയ്ക്കെതിരെ ചില ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ചെറിയ വേഷങ്ങളിൽ ഒതുക്കപ്പെട്ടു പോകുന്നതെന്നുമൊക്കെ വാർത്തകളുണ്ടായിരുന്നു. ഇതിനെതിരെ നടി നമിത പ്രതികരിക്കുന്നു.
ഞാനും അത്തരം വാർത്തകൾ കണ്ടിരുന്നു. അതൊന്നും എന്നെ ബാധിക്കുകയില്ല. ഞാൻ ഇതൊന്നും കാര്യമാക്കാറുമില്ല. എന്നെ ഒരു വേഷത്തിലും ആരും കുരുക്കിയിട്ടില്ല. എനിക്കിഷ്ടമുള്ള കഥാപാത്രങ്ങളാണ് ഞാൻ ചെയ്യുക. സത്യൻ അങ്കിളിന്റെ (സത്യൻ അന്തിക്കാട്) കൂടെയും ലാലു (ലാൽ ജോസ്) അങ്കിളിന്റെ കൂടെയും നാദിർഷ ഇക്കയുടെ കൂടെയുമൊക്കെയാണ് ഞാൻ വർക്ക് ചെയ്തത്. അതെല്ലാം എനിക്കിഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു. ആരും നിർബന്ധിച്ച് ചെയ്യിച്ചതല്ല.
ആളുകൾക്ക് വേണ്ടത് വാർത്തയാണ്. ആരെങ്കിലും എന്തെങ്കിലും വെറുതെ പറഞ്ഞാൽ പോലും അത് മറ്റുള്ളവർ വലിയ വാർത്തയാക്കും. അങ്ങനെയാണ് ഇവിടെയും സംഭവിച്ചത്. ഞാൻ മൂന്നു സിനിമകൾക്ക് തെലുങ്കിൽ കരാർ ഒപ്പിട്ടിരിക്കുകയാണ്. അതുകൊണ്ട് ഏപ്രിലിനു ശേഷമേ മലയാളത്തിൽ ഇനി സിനിമ ചെയ്യുകയുള്ളൂ - നമിത മനോരമ ഒാൺലൈനോട് പറഞ്ഞു.
നായികാ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ ചെയ്യൂ എന്നൊന്നും ഞാൻ നിർബന്ധം പിടിക്കില്ല. നല്ല കഥാപാത്രമാണെങ്കിൽ എനിക്കിഷ്ടപ്പെട്ടാൽ ഞാൻ സ്വീകരിക്കും. അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നോ ഏതെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. അത്തരം വാർത്തകളെല്ലാം തെറ്റാണ്. ഏത് മേഖലയിലാണെങ്കിലും നമ്മളെ ഇഷ്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകും. അതുപോലെയാണ് സിനിമാ മേഖലയും. നല്ലവാർത്തകൾക്ക് മാത്രം ചെവികൊടുക്കുക, അത്രേ ഉള്ളൂ - നമിത പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.