‘ചുറ്റും പാരകൾ’; കർണനെതിരെ പടയൊരുക്കമുണ്ടെന്ന് വിമല്‍

കർണൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കിടെ സംവിധായകൻ ആർ എസ് വിമലും കൂട്ടരും

ഇതൊരു മലയാള ചിത്രമേയല്ല. ലോകം മുഴുവൻ അറിയുന്നതാണ് മഹാഭാരതകഥ, ഒപ്പം കർണനെന്ന ഇതിഹാസത്തെയും. സാർവദേശീയമായ ആ കഥ പറയുമ്പോൾ അതൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രം തന്നെയായിരിക്കും...’ പറയുന്നത് സംവിധായകൻ ആർ.എസ്.വിമൽ. കർണനെന്ന വീരേതിഹാസത്തെ പൃഥ്വിരാജിലൂടെ തിരശീലയിലെത്തിക്കുമ്പോൾ വിമലിനു മുന്നിൽ കടമ്പകളേറെയാണ്. പക്ഷേ അതെല്ലാം ഒന്നൊന്നായി തട്ടിനീക്കി മുന്നോട്ടു നീങ്ങുകയാണ് സംവിധായകനും ഒപ്പം ഇരുനൂറോളം വരുന്ന സാങ്കേതിക പ്രവർത്തകരും. പ്രീ-പ്രൊഡക്‌ഷന്റെ കാര്യമാണീ പറഞ്ഞത്.

അതിനു വേണ്ടിത്തന്നെ ഇരുനൂറോളം പേർ ഇക്കഴിഞ്ഞ ആറുമാസമായി ജോലിയെടുക്കുമ്പോൾ അതുകഴി‍ഞ്ഞ് വരാനിരിക്കുന്നത് എന്താണെന്ന് ഊഹിക്കാവുന്നതാണല്ലോ. വരുന്ന മാർച്ചിൽ ‘കർണന്റെ’ ചിത്രീകരണം ആരംഭിക്കാവുന്ന വിധത്തിലാണ് നടപടികളെല്ലാം മുന്നോട്ടു പോകുന്നത്. തുടക്കത്തിൽ 25-30 കോടി രൂപയായിരുന്നു ബജറ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രീ-പ്രൊഡക്‌ഷൻ ജോലികൾക്കു തന്നെ ‘എന്നു സ്വന്തം മൊയ്തീന്’ മൊത്തമായി ചെലവിട്ടതിനെക്കാൾ തുക വേണ്ടിവരുമെന്നും വിമൽ പറയുന്നു. പക്ഷേ പൃഥ്വിരാജ് ഉൾപ്പെടെ മുഴുവൻ പിന്തുണയുമായി ഒപ്പമുണ്ട്. വരുന്ന മാർച്ചിൽ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാവുന്ന വിധത്തിൽ എല്ലാം ഭംഗിയായി മുന്നോട്ടുപോകുകയാണെന്നും ആത്മവിശ്വാസത്തോടെ സംവിധായകന്റെ വാക്കുകള്‍.

കർണൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കിടെ സംവിധായകൻ ആർ എസ് വിമലും കൂട്ടരും

സിനിമയ്ക്കും മുൻപേ ആനിമേഷൻ

തിരുവനന്തപുരത്തും ഹൈദരാബാദുമുള്ള വിഷ്വൽ എഫക്ട്സ് സംഘത്തിന്റെ നേതൃത്വത്തിൽ കർണന്റെ പ്രീ-വിഷ്വൽ ആനിമേഷൻ തകൃതിയായി നടക്കുന്നു. ഹൈദരാബാദിൽ വിമൽ തന്നെ തിരഞ്ഞെടുത്ത വിഎഫ്എക്സ് സംഘമാണുള്ളത്. രണ്ടേമുക്കാൽ മണിക്കൂറായിരിക്കും ചിത്രത്തിന്റെ ദൈർഘ്യം. അതേ ദൈർഘ്യത്തോടെ തന്നെയുള്ള ‘കർണന്റെ’ ആനിമേഷനാണ് ഇപ്പോൾ തയാറാക്കുന്നത്. അഭിനേതാക്കൾക്കും കലാസംവിധായകനും ഛായാഗ്രാഹകനും മേയ്ക്കപ് ആർടിസ്റ്റുമാർക്കും ഉൾപ്പെടെ ഈ ഒരൊറ്റ ആനിമേഷൻ കണ്ടുകഴിഞ്ഞാൽ ചിത്രത്തെപ്പറ്റിയുള്ള ധാരണ ലഭിക്കും. അതോടെ സമയവും പണവും ലാഭിക്കാം എന്ന നേട്ടവുമുണ്ട്.

നിലവിൽ യാതൊരു തടസ്സവുമില്ലാത്ത വിധം കർണന്റെ ഗ്രാഫിക്സ് ജോലികൾ മുന്നോട്ടു പോകുന്നുണ്ട്. അതിനൊപ്പം ഒരു കാര്യവും സംവിധായകൻ പറയുന്നു-‘പാരകളാണു ചുറ്റിലും. ആരോടും ഒന്നും പറയാനാകാത്ത അവസ്ഥ. കർണൻ’ പ്രഖ്യാപിച്ചതിനു ശേഷം ഇതിനോടകം നേരിടേണ്ടി വന്ന എതിർപ്പുകൾക്ക് കൈയ്യും കണക്കുമില്ല...പക്ഷേ എന്നു നിന്റെ മൊയ്തീനു’ മുൻപേ തന്നെ മനസിലുണ്ടായിരുന്ന ചിത്രമാണ് കർണൻ. ദൈവം സഹായിച്ച് ‘മൊയ്തീൻ’ വൻ ഹിറ്റുമായി. അതിൽ നിന്നാണ് ഇത്രയും വലിയ ബജറ്റിൽ കർണൻ തയാറാക്കാനുള്ള ആവേശം ലഭിച്ചത്...’

ത്രീ ഡി കർണൻ

കർണൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കിടെ സംവിധായകൻ ആർ എസ് വിമലും കൂട്ടരും

അന്യഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുണ്ടാകുമെന്ന് വിമലിന്റെ വാക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറക്കുക. എന്നാൽ മൊഴിമാറ്റ ചിത്രമായിരിക്കില്ല. നാലു ഭാഷകളിലെയും ഷൂട്ടിങ് ഒരേസമയം തന്നെ പൂർത്തിയാക്കും. ഒരേ അഭിനേതാക്കൾ തന്നെയായിരിക്കും നാലു ഭാഷകളിലും ഉണ്ടാകുകയെന്ന സൗകര്യവുമുണ്ട്. പക്ഷേ ഓരോ ഭാഷയ്ക്കും പ്രിയപ്പെട്ട സൂപ്പർതാരങ്ങൾ തന്നെയായിരിക്കും ചിത്രത്തിലെ കഥാപാത്രങ്ങളായെത്തുകയെന്നും വിമൽ പറയുന്നു. ‘ഇംഗ്ലിഷിലും ചിത്രം പുറത്തിറക്കും. ഹോളിവുഡിലെ ഉൾപ്പെടെ സാങ്കേതികവിദഗ്ധരെയാണ് ചിത്രത്തിലേക്കെത്തിക്കുന്നത്. ത്രീഡിയിലായിരിക്കും ചിത്രീകരണം.

‘ഗ്ലാഡിയേറ്ററൊ’ക്കെപ്പോലുള്ള ഒരു ചിത്രം തന്നെയാണു സ്വപ്നം. അതിനാൽത്തന്നെയാണ് ബജറ്റ് 300 കോടി രൂപ കടക്കുമെന്നും പറഞ്ഞത്. ഇത് കേരളത്തിലെ വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ള ചിത്രവുമല്ല. അന്താരാഷ്ട്ര വിപണി തന്നെയാണു ലക്ഷ്യം. മറ്റു ഭാഷകളിലെ പ്രമുഖതാരങ്ങളുടെ ഉൾപ്പെടെ സമയം അനുസരിച്ചായിരിക്കും ഷൂട്ടിങ്. അതിനാൽത്തന്നെ എട്ടുമാസത്തോളമെടുത്തായിരിക്കും ചിത്രീകരണം പൂർത്തിയാക്കുക.

ഒരുങ്ങും ഇന്ദ്രപ്രസ്ഥം

പ്രീ വിഷ്വൽ ആനിമേഷൻ ചിത്രം പൂർത്തിയായാലുടൻ രാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റിന്റെ നിർമാണം ആരംഭിക്കും. ഹസ്തിനപുരിയും ഇന്ദ്രപ്രസ്ഥവുമൊക്കെ എങ്ങനെയായിരിക്കണമെന്നത് കൃത്യമായി പ്രീ-വിഷ്വൽ ആനിമേഷനിലുണ്ടാകും. കോസ്റ്റ്യൂമിന്റെ കാര്യത്തിൽ വരെ വ്യക്തത ലഭിക്കും. ആനിമേഷനിലെ ഒരു സീനിലൂടെത്തന്നെ വ്യക്തമാകും അവിടെ എന്തൊക്കെ പ്രോപ്പർട്ടി വേണം, കഥാപാത്രങ്ങളുടെ വസ്ത്രം എങ്ങനെയായിരിക്കണം, ക്യാമറ ആംഗിൾ തുടങ്ങിയ സകല കാര്യങ്ങളും.

കർണൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കിടെ സംവിധായകൻ ആർ എസ് വിമലും കൂട്ടരും

20 ശതമാനം ഷൂട്ടിങ് ജോലികൾ ഫിലിം സിറ്റിക്ക് പുറത്താണ്. ഗംഗാനദിയുടെ പശ്ചാത്തലത്തിലുൾപ്പെടെ ചിത്രീകരണമുണ്ടാകും. ഇന്ത്യയിൽ തന്നെയായിരിക്കും മുഴുവൻ ഷൂട്ടിങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. തമിഴ് തിരക്കഥ ജയമോഹനാണു തയാറാക്കുന്നത്. അയ്യായിരത്തിലേറെ തിയേറ്ററുകളിൽ റിലീസിനാണു ശ്രമം. കർണന്റെ മാർക്കറ്റിങ് ജോലികളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായും വിമൽ പറഞ്ഞു.