റഹ‌്മാന് ശേഷം വീണ്ടും ഒാസ്കർ വേദിയിൽ ഒരു തമിഴ് ശബ്ദം ഉയർന്നു. 88–ാമത് ഓസ്കറിൽ തമിഴ്നാട് സ്വദേശിക്കും പുരസ്കാര നേട്ടം. ഇന്ത്യൻ വംശജനും കൊയമ്പത്തൂർ സ്വദേശിയുമായ കൊട്ടലാംഗോ ലിയോൺ ആണ് ‘സയന്റിഫിക് ആൻഡ് ടെക്ക്നിക്കൽ അച്ചീവ്മെന്റ് വിഭാഗത്തിൽ ഓസ്കർ ലഭിച്ചത്. ഈ വിഭാഗത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ്.
44കാരനായ കൊട്ടലാംഗോ ഡ്രീംവർക്സ് സ്റ്റുഡിയോയിൽ നിന്ന് 1996ൽ സോണി പിക്ച്ചേഴ്സിലേക്ക് മാറുകയായിരുന്നു. സോണി പിക്ച്ചേഴ്സിൽ പ്രിൻസിപ്പൽ സോഫ്റ്റ്‌വയർ എഞ്ചിനിയറാണ് അദ്ദേഹം. ഡിജിറ്റൽ ത്രീ ഡി ഫിലിം റിവ്യു സോഫ്റ്റ്‌വയർ അദ്ദേഹം നിര്‍മിച്ചിരുന്നു. വർഷങ്ങളുടെ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഈ സോഫ്റ്റ്‌വയർ നിർമിച്ചത്. ഈ നേട്ടവും അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കി.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കൊട്ടലോംഗോയുടെ ജനനം. മാതാപിതാക്കളായ രാദം–ലൂർത്തു എന്നിവർ അധ്യാപകരാണ്. ലിയോണിന്റെ ചെറുപ്പത്തിൽ ഇവർ പിന്നീട് കൊയമ്പത്തൂരിലേക്ക് മാറുകയായിരുന്നു. രൂപയാണ് കൊട്ടലോംഗോയുടെ ഭാര്യ. ഒരു മകൾ ഉണ്ട്. ഇവരിപ്പോൾ കാലിഫോർണിയയിൽ ആണ് താമസം.
സ്പൈഡർമാൻ സീരീസ്, മെൻ ഇൻ ബ്ലാക് , ഹോട്ടൽ ട്രാൻസിൽവാനിയ, ദ് സ്മര്‍ഫ്സ്, സ്റ്റുവർട്ട് ലിറ്റിൽ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ–അമേരിക്കൻ സ്വദേശിയും അവാർഡ് നേട്ടം കൈവരിച്ചു. മുംബൈ സ്വദേശി രാഹുൽ സി തക്കർ.
ഓസ്കർ പുരസ്കാരങ്ങളുടെ ഭാഗമായി ഫെബ്രുവരി ന് ബെവർലി ഹിൽസിൽ നടന്ന ആനുവൽ സയന്റിഫിക് ആൻഡ് ടെക്നിക്കൽ അവാര്‍ഡ് ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. എല്ലാവർക്കും നന്ട്രി എന്നാണ് പുരസ്കാരം നേടിയ ശേഷം അദ്ദേഹം വേദിയിൽ പ്രതികരിച്ചത്.