Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഇടിയിൽ ബച്ചൻ മരിച്ചെന്ന് വിധിയെഴുതി; പിന്നെ നടന്നത് ചരിത്രം

amitabh-coolie

സിനിമാതാരങ്ങൾ മരിച്ചുവെന്ന് വ്യാജവാർത്ത വരാറുണ്ട്. സമൂഹമാധ്യമങ്ങളുടെ ആധിക്യം കൂടിയതോടെ ഇത്തരം വാർത്തകളുടെ വരവും കൂടി. എന്നാൽ 1983ൽ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ മരിച്ചുെവന്നൊരു അഭ്യൂഹം പരന്നിരുന്നു. ഷൂട്ടിങിനിടെ നടൻ പുനിത് ഇസാറിന്‍റെ ഇടിയേറ്റ് മരണപ്പെട്ടുവെന്നായിരുന്നു വാർത്ത. 

സത്യത്തിൽ ആ വാർത്ത ഏറെക്കുറെ സത്യം തന്നെയായിരുന്നു. ആ ഇടിയില്‍ മരണത്തിന്റെ വക്കുവരെ എത്തിയതാണെന്ന് ബിഗ് ബി അമിതാഭ് ബച്ചൻ തന്നെ പറയുന്നു. പരുക്കേറ്റ ബച്ചനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍  മരിച്ചു എന്നു തന്നെയാണ് ഡോക്ടര്‍മാരും വിധിയെഴുതിരുന്നത്. പിന്നീട് മാസങ്ങള്‍ക്കൊടുവിലെ ചികിത്സയ്ക്ക് ശേഷമാണ് ബച്ചന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇത് സിനിമാ സ്റ്റൈല്‍ തിരച്ചു വരവ് തന്നെയായിരുന്നു. 

വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം ഓർത്തെടുക്കുകയാണ് ബച്ചന്‍. കൂലിയിലെ ആ സ്റ്റണ്ട് സീനിന്റെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബച്ചൻ ആ സംഭവം ആരാധകർക്കായി പങ്കുവച്ചത്.

‘കൂലി സിനിമയിലെ ഒരു ഇടിയില്‍ ഞാന്‍ വീണു പോയി. മരണത്തിന്‍റെ അറ്റം വരെയെത്തി. പിന്നെ എഴുന്നേറ്റു. അതിജീവിച്ചു. എവിടെയാണ് നിര്‍ത്തിയത് അവിടേക്ക് തിരിച്ചു വന്നു. എന്നെ വീഴ്ത്തിയ ഇടിയെ ഇടിച്ചു വീഴ്ത്തികൊണ്ടു തന്നെ. എഴുന്നേല്‍ക്കൂ, പോരാടൂ ഒരിക്കലും വിട്ടുകൊടുക്കരുത്’– ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. 

1983 ല്‍ പുറത്തിറങ്ങിയ കൂലിയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പുനീത് ഇസാറിന്‍റെ ഇടിയേറ്റ് വീണ ബച്ചന്‍റെ അടിവയറിലാണ് മേശയിലിടിച്ച്  ഗുരുതരമായി പരുക്കേറ്റത്. ക്ലിനിക്കലി ഡെഡ് എന്നാണ് ഏതാനും നിമിഷ നേരത്തേക്ക് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പിന്നീട് മാസങ്ങളോളം കോമയിലായിരുന്നു. 

ഏകദേശം 200 പേര്‍ ദാനം ചെയ്ത 60 കുപ്പി രക്തം കയറ്റിയാണ് ബച്ചന്‍ അന്ന് രക്ഷപ്പെട്ടത്. രക്തം ദാനം ചെയ്തരില്‍ ഒരാള്‍ക്ക് ഹെപ്പിറ്റൈറ്റിസ് ബി ബാധിച്ചിരുന്നു. ഇതുമൂലം അദ്ദേഹത്തിന് സിറോസിസ് ബാധിക്കുകയും കരളിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം നശിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണഅ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്റെ പ്രചാരണത്തിന് വേണ്ടി ബച്ചന്‍ ഇറങ്ങിയത്.

മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത  ചിത്രത്തില്‍ ഇഖ്ബാല്‍ അസ്ലംഖാന്‍ എന്ന ചുമട്ടു തൊഴിലാളിയുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തിയത്.