ഒരു സ്ത്രീയ്ക്കും ഈ അവസ്ഥ സംഭവിക്കരുത്

പ്രിയങ്ക കപൂർ

ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് പ്രമുഖ മോഡൽ പ്രിയങ്ക കപൂർ ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. മരണത്തിന് കാരണം ഭർത്താവ് നിതിൻ ചൗളയാണെന്ന് പ്രിയങ്ക ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു. ഇപ്പോഴിതാ മർദ്ദനത്തിന് ശേഷമുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ സഹോദരി പുറത്തുവിട്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ ഒരു സ്ത്രീയ്ക്കും സംഭവിക്കാൻ പാടില്ലാത്ത അവസ്ഥയാണ് പ്രിയങ്കയ്ക്ക് ഉണ്ടായത്.

ചിത്രത്തിൽ ക്രൂരമായ മര്‍ദ്ദനത്തിന് പ്രിയങ്ക ഇരയായതായി കാണാം. മുഖത്ത് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായി ചിത്രത്തിൽ വ്യക്തമാണ്. വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം ജനുവരി മുപ്പതിന് എടുത്ത ചിത്രമാണിത്.

‘പ്രിയങ്കയുടെ ഭർത്താവ് നിതിൻ വെളുപ്പിന് നാല് മണിക്ക് വിളിച്ചുണർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ചായകുടിക്കാൻ പോയെന്ന കാരണത്താലായിരുന്നു ക്രൂരമർദ്ദനം. എന്താണ് സംഭവമെന്ന് വിശദീകരിക്കാന്‍ പോലും അയാൾ അനുവദിക്കാതെ മുഖത്തും കഴുത്തിലും ചവിട്ടുകയായിരുന്നു. അയാൾ തല്ലുകയും തൊഴിക്കുകയും തല കൊണ്ടുപോയി ചുവരിൽ ഇടിപ്പിക്കുകയും ചെയ്തു. പ്രിയങ്കയുടെ സഹോദരി ഡിംപി പറയുന്നു.

സംഭവത്തിന് ശേഷം പ്രിയങ്ക മാതാപിതാക്കളെ കാര്യം അറിയിക്കുകയും ഞങ്ങൾ അവളെ വീട്ടിൽ കൊണ്ടുവരുകയും ചെയ്തു. അവൾ ആകെ പേടിച്ചിരുന്നു. നിതിൻ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. വീടിന് മുന്നിൽ ഭ്രാന്ത് പിടിച്ചവനെ പോലെ അയാൾ നിന്നു. തുടർന്ന് നിതിന്റെ മാതാപിതാക്കൾ വിളിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞെങ്കിലും അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി.

അടുത്തദിവസം നിതിന്റെ മാതാപിതാക്കൾ വീട്ടിൽ വന്ന് മാപ്പുപറയുകയുണ്ടായി. പ്രിയങ്കയോട് തിരിച്ച് വീട്ടിൽ വരണമെന്ന് നിർബന്ധിച്ചു. എന്നാൽ വീട്ടിൽ എത്തിയപ്പോൾ നിതിന്റെ അമ്മയും പ്രിയങ്കയെ ഉപദ്രവിച്ചിരുന്നെന്നും ഡിംപി പറഞ്ഞു. നിതിനോട് ഇക്കാര്യം പറയാൻ അവൾക്ക് പേടിയായിരുന്നു. മാനസികസമ്മർദ്ദത്തെ തുടർന്നാണ് തന്റെ ചേച്ചി ആത്മഹത്യ ചെയ്തതെന്നും ഇതിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ഡിംപി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഇവർ ആത്മഹത്യ ചെയ്തത്. വിളിച്ചിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തകർത്ത് അകത്തുകടന്നപ്പോഴാണ് പ്രിയങ്കയെ മരിച്ച നില‍യിൽ കണ്ടെത്തിയത്.

പ്രിയങ്കയുടെ സഹോദരി ഡിംപിയുടെ മൊഴിയില്‍ നിന്നാണ് പോലീസിന് നിതിന്‍ ചൗളയെ സംശയം തോന്നിയത്. പിന്നാലെ പ്രിയങ്കയുടെ മുറിയില്‍ നിന്നും 2 പേജുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. നിതിന്‍ ചൗളയെ വിവാഹം ചെയ്തത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി എന്നാണ് പ്രിയങ്ക ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തനിക്ക് പേടിയാകുന്നു എന്നും പ്രിയങ്ക എഴുതി. പോലീസ് അറസ്റ്റ് ചെയ്ത ചൗളയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.