ആരുടെ മാനംപോകും? ഹൃതിക്കിന്റെയോ കങ്കണയുടെയോ?

ബി ടൗണിൽ ഹൃതിക്–കങ്കണ പോര് മുറുകുന്നു. തന്നെ മുൻകാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ മാനനഷ്ട കേസ് കൊടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ. നടി കങ്കണ ഹൃതിക്കിനെതിരെ തിരിച്ചൊരു മാനനഷ്ട കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്.

തന്നെ അപമാനിച്ച കങ്കണ പരസ്യമായി മാപ്പുപറയണമെന്നും അല്ലെങ്കിൽ പത്രസമ്മേളനം നടത്തി തനിക്കെതിരെ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പറയണമെന്നുമാണ് ഹൃതിക് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇതിന് തക്കമറുപടിയാണ് കങ്കണ തിരിച്ചു നൽകിയത്. ഹൃതിക് റോഷൻ എന്ന വ്യക്തിയുടെ പേര് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് ഇതൊരു മാനനഷ്ട കേസ് ആകുന്നതെന്ന് കങ്കണ ചോദിക്കുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ പരാതി പിൻവലിച്ചില്ലെങ്കിൽ താൻ തിരിച്ചൊരു മാനനഷ്ടകേസ് ഹൃതിക്കിനെതിരെ നൽകുമെന്ന് കങ്കണ പറയുന്നു.

ആഷിക്കി 3യിൽ നിന്നുള്ള കങ്കണയുടെ പിന്മാറ്റമാണ് വാർത്തയുടെ തുടക്കം. ഹൃതിക്കിനെയും സോനം കപൂറിനെയുമായിരുന്നു അണിയറപ്രവർത്തകർ ആഷിക്കി 3യിൽ പരിഗണിച്ചത്. എന്നാൽ തിരക്കു കാരണം സോനം ചിത്രത്തിൽ നിന്നും പിന്മാറി. പകരം കങ്കണയെയായിരുന്നു ഇവർ പരിഗണിച്ചത്. കങ്കണയെ ചിത്രത്തിൽ നിന്നും മാറ്റണമെന്ന് ഹൃതിക്ക് ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.

ഈ പിന്മാറ്റം ഹൃതിക് കാരണമാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് കങ്കണ മറുപടിയും നൽകി. ‘ഈ അപവാദപ്രചരണങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഡിക്കും അറിയാം. എന്നാൽ എന്തിനാണ് പൂർവകാമുകന്മാർ ശ്രദ്ധപിടിച്ചുപറ്റാൻ ഇത്തരം ചെറിയകാര്യങ്ങൾ ചെയ്യുന്നത്.എന്നെ സംബന്ധിച്ചടത്തോളം ആ അദ്ധ്യായം അവസാനിച്ചു. ഞാൻ ശവക്കുഴി തോണ്ടാറില്ല. കങ്കണ പറഞ്ഞു.

കങ്കണയുടെ ഈ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ വാർത്തയായി മാറുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികരണവുമായി ഹൃത്വിക്കും എത്തി. ‘മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത പോപ്പു(മാർപാപ്പ)യുമായാണ്. നന്ദി, എനിക്ക് അതിന്റെ ആവശ്യമില്ല. ഹൃതിക് പറഞ്ഞു.