ഹൃതിക് റോഷൻ വീണ്ടും നിയമകുരുക്കിൽ; കാരണം കങ്കണ തന്നെ

നടി കങ്കണയുമായി വഴക്ക് തുടങ്ങിയതോടെ ബോളിവുഡ് സൂപ്പർതാരം ഹൃതിക്കിന് കഷ്ടകാലമാണ്. കങ്കണയാകട്ടെ ഉരുളക്കുപ്പേരി പോലെയാണ് ഹൃതിക്കിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കങ്കണയ്ക്ക് നൽകിയ മറുപടിയുടെ പേരിൽ കോടതി കയറേണ്ട അവസ്ഥയിലാണ് താരം.

ഹൃതിക് തന്റെ മുൻകാമുകനാണെന്ന് വെളിപ്പെടുത്തിയ കങ്കണയെ പരിഹസിച്ച് ഹൃതിക് എത്തിയിരുന്നു. ‘മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത പോപ്പു(മാർപാപ്പ)യുമായാണ്..നന്ദി, എനിക്ക് അതിന്റെ ആവശ്യമില്ല.’ ഇങ്ങനെയായിരുന്നു ഹൃതിക്കിന്റെ മറുപടി.

ഹൃതിക്കിന്റെ ഈ അഭിപ്രായ പ്രകടനം ആരെയും വേദനിപ്പിക്കാൻ ആയിരുന്നില്ല. എന്നാൽ ഈ ട്വീറ്റ് ഇത്ര കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് താരം കരുതിയതുമില്ല. ഈ ട്വീറ്റിലൂടെ ഹൃതിക് മാർപ്പാപ്പയെ അപമാനിക്കുകയും ക്രൈസ്തവരുടെ വിശ്വാസം വ്രണപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മുൻ വൈസ് ചെയർമാൻ എബ്രഹാം മത്തായി രംഗത്തെത്തി.

സെക്ഷൻ 295 എ നിയമപ്രകാരമാണ് ഹൃതിക്കിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതും കങ്കണയുടെ അഭിഭാഷകനായ റിസ്വാൻ സിദ്ദിഖ് വഴിയാണ് മത്തായി വക്കീൽ നോട്ടീസ് അയച്ചതും.

ഹൃതിക്കിന് ആരുമായും ബന്ധം പുലർത്താം. എന്നാൽ ഇതിനിടയിൽ പോപ്പിനെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ഹൃതിക് പൊതുമാപ്പു പറയണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.