ഹൃതിക്കിന്റെ പിറന്നാൾ ആഘോഷം അതിരുകടന്നു; ഹോട്ടലിന് പിഴ 25,000

ഹൃതിക്കിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും

ബോളിവുഡിൽ താരങ്ങളുടെ പിറന്നാൾ ആഘോഷത്തിന് കോടികളാണ് പൊടിപൊടിക്കുന്നത്. അങ്ങനെയൊരു അതിരുകടന്ന പിറന്നാൾ ആഘോഷവും ഈയിടെ നടന്നു. ഹൃതിക് റോഷന്റെ 42 ാം പിറന്നാള്‍ ആഘോഷമാണ് മുംബൈയിൽ വിവാദമായത്.

ഹൃതിക്കിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും

പിറന്നാൾ നടത്തിയ ഹോട്ടലുകാർക്കെതിരെ ബഹളം സൃഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസ് 25,000 രൂപ പിഴ ഈടാക്കി. ശനിയാഴ്ച്ച രാത്രിയാണ് മുംബൈയിലുള്ള ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് ആഘോഷം നടന്നത്. ഹോട്ടലില്‍ എഇആര്‍ ലോഞ്ചില്‍ റൂഫ് ടോപ്പിൽ ആയിരുന്നു ഹൃതിക് റോഷന്റെ പിറന്നാള്‍ ആഘോഷം. ആഘോഷപരിപാടികള്‍ ബഹളമയമായിരുന്നുവെന്ന് ആരോപിച്ച് മുംബൈ പ്രദേശവാസികള്‍ പരാതിപ്പെടുകയായിരുന്നു.

ഹൃതിക്കിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ബഹളം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ചട്ടങ്ങള്‍ ലംഘിച്ചാണ് ജന്മദിനാഘോഷം നടന്നത്. മണിക്കൂറുകളോളം നീണ്ട പരിപാടി അവസാനിച്ചത് പുലര്‍ച്ചെ മൂന്നരയോടു കൂടിയാണ്. എന്നാല്‍ ഇതിനിടയ്ക്ക് രണ്ടുതവണ പരിപാടി നിര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി വരെയാണ് ആദ്യം ആഘോഷത്തിന് സമയം അനുവദിച്ചിരുന്നത്, അത് പാലിക്കാതെ വന്നപ്പോഴാണ് സ്‌പെഷല്‍ ലോക്കല്‍ ആക്ട് പ്രകാരം മാനേജര്‍ക്ക് 12500 രൂപ പിഴ ഈടാക്കിയത്. എന്നാല്‍ ആഘോഷവും ബഹളങ്ങളും പുലര്‍ച്ച വരെ തുടര്‍ന്നു.

നഗരവാസിയായ അഷ്‌റഫ് ഖാന്‍ ഹോട്ടലിനു മുന്നില്‍കൂടി നടന്നുപോകുമ്പോഴാണ് ഹോട്ടലിൽ നിന്നുമുള്ള ഭയങ്കരമായ ബഹളം ശ്രദ്ധയില്‍പ്പെട്ടത്. ഹോട്ടലിനു മുന്നില്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ബഹളം നിര്‍ത്താനുള്ള യാതൊരു നടപടികളും അവര്‍ കൈകൊണ്ടില്ല. ഹോട്ടലിന് മുന്നില്‍ സന്ദര്‍ശകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ട്രാഫിക് ബ്ലോക്കും സൃഷ്ടിച്ചു.

അഷ്റഫ് തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. രാത്രിയിൽ ഇത്തരം പരിപാടികൾ വയ്ക്കാൻ പ്രത്യേക അനുവാദം ഉണ്ടോ എന്ന തന്റെ ചോദ്യത്തിന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിതെന്നും അവരുടെ സുരക്ഷയ്ക്കാണ് ഹോട്ടലിനു മുന്നില്‍ നിൽക്കുന്നതെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറയുകയുണ്ടായി. പിന്നീട് അഷ്റഫ് ലോക്കൽ പൊലീസിനെ ഫോണിൽ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. പരാതിയിന്മേൽ വീണ്ടുമെത്തിയ പൊലീസ് വീണ്ടും 12500 രൂപ പിഴ ഹോട്ടലിന് ഈടാക്കി.

ഷാരൂഖ് ഖാൻ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ ഹൃതിക്കിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു.