ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനക്കേസുമായി കരിഷ്മ കപൂർ

മറ്റൊരു ബോളിവുഡ് താരം കൂടി വിവാഹമോചനത്തിലേക്ക്. വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നതിനിടെ ഭര്‍ത്താവ് സഞ്ജയ് കപൂറിനെതിരെ വീണ്ടും പരാതി നല്‍കി നടി കരിഷ്മ കപൂര്‍. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീപീഡനക്കേസാണ് കരിഷ്മ നല്‍കിയിരിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് കരിഷ്മ പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

സഞ്ജയ് കപൂറിനും അമ്മ റാണിക്കുമെതിരെയാണ് കേസുടുത്തത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായാണ് കരിഷ്മ പോലീസിനെ സമീപിച്ചത്. ഇതിന് മുമ്പ് കരിഷ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് കപൂര്‍ രംഗത്തെത്തിയിരുന്നു. പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് കരിഷ്മ തന്നെ വിവാഹം ചെയ്തതെന്ന് ഇയാള്‍ ആരോപിച്ചു.

തന്റെ പണം ആർഭാടം നിറഞ്ഞ ഒരു ജീവിതത്തിനു വേണ്ടി കരിഷ്മ ഉപയോഗിക്കുകയായിരുന്നുവെന്ന് സഞ്ജയ്‌ ഹർജിയിൽ പറഞ്ഞിരുന്നു. ഭാര്യയും മരുമകളും മാത്രമല്ല ഒരു അമ്മയെന്ന തരത്തിലും കരിഷ്മ പരാജയമെന്നാണ് സഞ്ജയ് കപൂര്‍ പറഞ്ഞത്. പണത്തിനും കപൂർ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വേണ്ടി കരിഷ്മ കുട്ടികളെ പോലും ഉപയോഗിക്കുകയായിരുന്നുവെന്നും സഞ്ജയ്‌ വ്യക്തമാക്കുന്നു.

നേരത്തെ പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചന കേസ് ഫയല്‍ ചെയ്തതെങ്കിലും പിന്നീട് കരിഷ്മ പിന്മാറുകയായിരുന്നു. 2003 ലായിരുന്നു ഇരുവരുടെയും വിവാഹം.