അനുഷ്കയെ കണ്ടാല്‍ കോഹ്‍ലിയ്ക്ക് പാര

ഓള് ആ തട്ടമിട്ടു കഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ലാ ! തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളിയുടെ അവസ്ഥയിലാണ് വിരാട് കോഹ്‍ലി ഇപ്പോള്‍. മത്സരത്തിനിടെ കാമുകി അനുഷ്കയോട് സംസാരിച്ചതിനാണ് വിരാട് വീണ്ടും വിവാദത്തിലായിരിക്കുന്നത് . ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ മഴ മൂലം മല്‍സരം തടസപ്പെട്ട ഇടവേളയില്‍ അനുഷ്ക ശര്‍മയെ കണ്ടു സംസാരിച്ചതാണ് പുതിയ വിവാദം. അനുഷ്കയോട് മിണ്ടിയതിന് കോഹ്‍ലിയോട് ബിസിസിഐ താല്‍ക്കാലിക വിശദീകരണം ആവശ്യപ്പെട്ടു.

കോഹ്‍ലി വി.ഐ.പി. ഗ്യാലറിയില്‍ച്ചെന്ന് കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌കയോട് സംസാരിച്ചത്. വി.ഐ.പി. ഗ്യാലറിയില്‍ ഏറെനേരം ചെലവഴിച്ച രണ്ടുപേരുടെയും പ്രണയരംഗങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ അതുപോലെ തന്നെ പകര്‍ത്തുകയും ചെയ്തു.

ഇത് കളിയുടെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ മല്‍സരം തടസപ്പെടുത്തുന്നത്. 188 റണ്‍സ് പിന്തുടരാനെത്തിയ ചലഞ്ചേഴ്സിന് ഒരോവര്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂ. തുടര്‍ന്ന് താരങ്ങള്‍ പവലിയനിലേക്ക് മടങ്ങി. പവലിയനില്‍ എത്തി നിമിഷങ്ങള്‍ക്കകം തന്നെ അനുഷ്ക പവലിയന്‍ കോറിഡോറിലെത്തുകയും കോഹ‍ലിയെ കാണുകയും ചെയ്തു. യുവരാജിനും കാര്‍ത്തികിനുമൊപ്പമായിരുന്ന കോഹ്‍ലിയെ കാണാന്‍ അനുഷ്ക എത്തുകയായിരുന്നു. മല്‍സരം അവസാനിക്കാതെ കളിയുമായി ബന്ധമില്ലാത്തവരെ കാണാന്‍ പാടില്ലെന്നാണ് ചട്ടം. ചട്ടം തെറ്റിച്ച കോഹ്‍ലിക്കെതിരെ വിമര്‍ശനവുമായി ഡീന്‍ ജോണ്‍സ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നു.