ഹൃതികിനൊപ്പം ഡിന്നർ തരാതെ കൊക്ക കോള പറ്റിച്ചു; ശിഖ കോടതിയിൽ

ബോളിവുഡിന്‍റെ സൂപ്പര്‍താരം ഹൃതിക് റോഷനൊപ്പം ഡിന്നര്‍ നല്‍കാമെന്ന് പറഞ്ഞ് 15 വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുന്ന കൊക്കകോളയ്ക്കെതിരെ ശിഖ എന്ന യുവതി രംഗത്ത്. 2000ല്‍ കൊക്ക കോള നടത്തിയ ഒരു മത്സരത്തില്‍ 19കാരിയായ ശിഖ ജേതാവായിരുന്നു. ജേതാവിന് ഹൃതിക്കിനൊപ്പം ഡിന്നര്‍ എന്നതായിരുന്നു സമ്മാനം.

എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ആ ഡിന്നര്‍ യാഥാര്‍ഥ്യമായില്ല. 34 വയസായ ശിഖ ഈ സംഭവത്തില്‍ നീതി തേടി ചണ്ഡിഗഡ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. തനിക്കുണ്ടായ അപമാനത്തില്‍ 2.5 കോടി രൂപ കൊക്ക കോള നഷ്ടപരിഹാരം നല്‍കണമെന്നതാണ് ശിഖയുടെ ആവശ്യം. ശിഖയുടെ പരാതിയിന്‍മേല്‍ സിവില്‍ ജഡ്ജ് കെകെ ജെയ്ന്‍ കന്പനിക്കെതിരെ നോട്ടീസ് അയച്ചു കഴിഞ്ഞു.

ഹൃതിക്കിന്‍റെ കഹോ ന പ്യാര്‍ ഹേ എന്ന സിനിമ റിലീസ് ചെയ്ത നാളിലായിരുന്നു മത്സരം നടന്നത്. കൊക്ക കോളയുടെ ലിമിറ്റഡ് പ്രമോഷണല്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. കോളയുടെ ബോട്ടിലിലെ അടപ്പില്‍ ആയിരുന്നു സമ്മാനം എഴുതിയിരുന്നത്. അതിലാണ് ശിഖയ്ക്ക് ഹൃതിക്കിനൊപ്പം ഡിന്നര്‍ എന്ന ഒന്നാം സമ്മാനം ലഭിക്കുന്നതും.

സമ്മാനത്തിന് അര്‍ഹയായ ശിഖ കൊക്ക കോളയുടെ മാര്‍ക്കറ്റിങ് ഓഫീസിലെത്തി മാനേജരുമായി ബന്ധപ്പെട്ടു. എന്നാല്‍ ഹൃതിക്കുമായുള്ള ഡിന്നര്‍ നടക്കില്ലെന്നും പകരം അഞ്ച് ലക്ഷം രൂപ നല്‍കാമെന്നും കന്പനി പറഞ്ഞു. എന്നാല്‍ ആ ഓഫര്‍ ശിഖ നിരസിച്ചു. പിന്നീട് കൊക്ക കോള കന്പനിയ്ക്ക് ശിഖ എഴുത്തുകള്‍ അയച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. 2003ല്‍ ശിഖ കോടതിയില്‍ പരാതിയുമായി എത്തിയിരുന്നു.

കൊളേജിലെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും ബന്ധുക്കളും മറ്റും ഹൃതിക്കുമൊത്തുള്ള ഡിന്നര്‍ കഴിഞ്ഞോ എന്നു ചോദിച്ച് ശിഖയെ പരിഹസിച്ചിരുന്നു. ഈ സംഭവത്തോടെ താന്‍ നുണച്ചിയെന്ന് മുദ്രകുത്തപ്പെട്ടെന്നും ശിഖ പറയുന്നു.