പ്രത്യുഷയുടെ ആത്മഹത്യ; കാമുകൻ ഐസിയുവിൽ

ആത്മഹത്യ ചെയ്ത ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ സുഹൃത്ത് രാഹുല്‍ രാജ് സിങ് ഗുരുതരാവസ്ഥയില്‍. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ ഞായറാഴ്ച പോലീസ് വിശദമായി ചോദ്യം ചെയ്തതിനുപിന്നാലെയാണിത്.

പ്രത്യുഷയുടെ മരണത്തിന് കാരണക്കാരൻ കാമുകൻ രാഹുൽ ആണെന്ന് കുടുംബക്കാർ ആരോപിച്ചിരുന്നു. തുടർന്ന് പതിനാല് മണിക്കൂറോളം രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്നും അലറിവിളിച്ചുകൊണ്ടാണ് രാഹുൽ പുറത്തുവന്നത്. മുംബൈ കാന്തിവ്‌ലിയിലെ ശ്രീസായി ഹോസ്​പിറ്റലിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. നെഞ്ചുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് രാഹുലിനെന്ന് ആശുപത്രിവൃത്തങ്ങളൾ പറയുന്നു.

ഒരു മകളുടെ നഷ്ടത്തിന്റെ വേദനയിലാണ് ഞങ്ങൾ, ഇപ്പോൾ എന്റെ മകനും മരണത്തോട് മല്ലിടുകയാണ്. മകളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക, മകന്റെ ആരോഗ്യത്തിന് വേണ്ടിയും. രാഹുലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിന്റെയും പ്രത്യുഷയുടെയും ബന്ധം വഷളായതാണു മരണത്തിനുകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പ്രത്യുഷയെ ഇയാള്‍ പലവട്ടം പരസ്യമായി മര്‍ദിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

ആത്മഹത്യയുടെ തലേന്നുരാത്രി ഫ്‌ലാറ്റില്‍നിന്നു പ്രത്യുഷയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായി അയല്‍ക്കാര്‍ പറയുന്നു. ഗോരെഗാവ് വെസ്റ്റ് ബാംഗര്‍ നഗറിലെ 'അറ്റ് ഹാര്‍മണി' ഫ്‌ലാറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണു പ്രത്യുഷയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.