അനുഷ്ക–കോഹ്‌ലി പ്രണയത്തകർച്ചയ്ക്ക് കാരണം

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മില്‍ പിരിഞ്ഞു എന്ന വാര്‍ത്ത സത്യം തന്നെയാണെന്നാണ് ഇരുവരോടും അടുപ്പമുള്ളവര്‍ സ്ഥിരീകരിക്കുന്നത്. രണ്ട് പേരും ഇപ്പോഴും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വിരാടിന്റെ സുഹൃത്തുക്കൾ വാർത്ത ശരിവച്ച് കഴിഞ്ഞു.

'കണ്‍ട്രോളിങ് ഗേള്‍ ഫ്രണ്ട്' എന്ന് അനുഷ്കയെ കോഹ്‌‌ലി വിശേഷിപ്പിച്ചെന്നും ഇവർ പറയുന്നു. അനുഷ്‌ക തന്നെ ആവശ്യമില്ലാതെ നിയന്ത്രിയ്ക്കാന്‍ വരുന്നു എന്നും വിരാട് പരാതി പറഞ്ഞിരുന്നു.

ശ്രീലങ്കക്കെതിരെയുള്ള ട്വന്റി-20 മത്സരത്തില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയാണ്. അനുഷ്‌കയ്‌ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സൽമാൻ ഖാൻ നായകനാകുന്ന സുൽത്താന്റെ ചിത്രീകരണത്തിനായി ആ ദിവസം എത്തുമെന്ന് അനുഷ്ക ഉറപ്പും നൽകി. ഇക്കാര്യങ്ങളൊന്നും വിരാട് അറിഞ്ഞിരുന്നില്ല.

അനുഷ്കയെ വിവാഹം ചെയ്യാൻ വിരാടിന് താല്‍പര്യമായിരുന്നു ഇക്കാര്യം അനുഷ്കയുടെ പിതാവിനോട് സംസാരിക്കുകയും ചെയ്തതാണ്. എന്നാൽ 2017 വരെ കാത്തിരിക്കാന്‍ അനുഷ്‌ക കോഹ്‌ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്‌കയുടെ ആഗ്രഹം. എന്നാല്‍ കോഹ്‌ലി ഇതിന് അനുകൂലമായ മറുപടി അല്ല നല്‍കിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്നുമാണ് വാര്‍ത്തകള്‍.

വേര്‍പിരിയല്‍ വാര്‍ത്ത പ്രചരിയ്ക്കുന്നതിന് മുമ്പ് തന്നെ കോഹ്‌‌ലി അനുഷ്‌കയെ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ കോലി ഇട്ട ഒരു ഫോട്ടോയും ചര്‍ച്ചയായി. 'ഹാര്‍ട്ട് ബ്രോക്കണ്‍' എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉടന്‍ തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ''ക്ഷമിക്കണം സുഹൃത്തുക്കളെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്തോ തെറ്റ് ചെയ്തതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ റീപോസ്റ്റ് ചെയ്യുന്നു.'' എന്ന കുറിപ്പോടെ അതേ സെൽഫി തന്നെ വീണ്ടും ഇട്ടു.

ആദ്യം ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ വിരാടിന്റെ വിഷമമെല്ലാം ഇപ്പോള്‍ മാറിയെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം സിനിമ നടന്‍ അംഗദ് ബേദിയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ കോലി തകര്‍ത്ത് നൃത്തം വച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിക്കിടയിൽ ‘താൻ സിംഗിള്‍ ആണ്, വരൂ നൃത്തം ചെയ്യൂ’ എന്നു വിരാട് പറയുന്നുണ്ടായിരുന്നത്രേ.