ഹംഗർ ഗെയിംസ് അവസാനഭാഗം; ടീസർ പുറത്തിറങ്ങി

ഹംഗർ ഗെയിംസ് പരമ്പരയിലെ അവസാന ചിത്രം ‘മോക്കിങ്ജേ 2 നവംബറിൽ തിയറ്ററിലെത്തും. മൂന്നു വർഷത്തിനിടെ ഹംഗർ ഗെയിംസ് പരമ്പരയിലെ മൂന്നു സിനിമകളാണു ആഗോളതലത്തിൽ വൻവിജയമായത്.

ജെന്നിഫർ ലോറൻസ് സാഷാത്കരിച്ച നായികകഥാപാത്രം കട്നിസ് എവർഡീൻ സുഹൃത്തുക്കൾക്കൊപ്പം ഡിസ്ട്രിക് 13 വിടുകയാണ്. സ്വേച്ഛാധികാരിയായ സ്നോ (ഡൊണാൾഡ് സതർലാൻഡ്)യെ കൊലപ്പെടുത്തുക. ഫ്രാൻസിസ് ലോറൻസാണു സംവിധാനം. പുതിയ പടത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. നോവലിന്റെ അന്ത്യത്തിലെ രക്തം മരവിക്കുന്ന പോരാട്ടത്തിൽ ഒട്ടേറെ കൗമാരപ്പോരാളികളാണു മരിച്ചുവീഴുന്നത്. കാണികൾക്കു ധാർമികാഘാതമുണ്ടാകാത്ത രീതിയിൽ ഇതെങ്ങനെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സൂസൻ കോളിൻസിന്റെ നോവൽത്രയം ഹംഗർ ഗെയിംസ് അടിമുടി അക്രമം നിറഞ്ഞതെങ്കിലും കൗമാര പ്രണയത്തിന്റെ കഥ കൂടിയാണ്. നാലാം ഭാഗം ചലച്ചിത്രാവിഷ്കാരം 90 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ്.

ഭാവിയിലെപ്പോഴോ വടക്കേ അമേരിക്കയിൽ നടക്കുന്ന കഥയിൽ രാജ്യം ഭരിക്കുന്നത് ഒരു സ്വേച്ഛാധികാരിയാണ്. കുട്ടികൾ പോരടിച്ചു മരിച്ചുവീഴുന്ന ടിവി റിയാലിറ്റി ഷോയുടെ തൽസമയ സംപ്രേഷണമാണു ഇൗ ഫാസിസ്റ്റ്സർക്കാരിന്റെ ഒരു വിനോദം. വർഷം തോറും നടത്തുന്ന ഈ മരണക്കണിയാണു ഹംഗർ ഗെയിംസ്. ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തുകയും ഭരണകൂടവിരുദ്ധ കലാപങ്ങൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കട്നിസ് എവർഡീൻ ആണു കഥാനായിക. നാലാം ഭാഗത്തിൽ അന്തിമ പോരാട്ടമാണ്. കട്നിസിന്റെ പ്രഖ്യാപനമിതാണ്: ഞാൻ സ്നോയെ കൊല്ലും.