അനാവശ്യ ചോദ്യങ്ങൾ വേണ്ട; പൊട്ടിത്തെറിച്ച് മുകേഷും ഗണേഷ് കുമാറും

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഒഴിഞ്ഞുമാറി താരങ്ങളുടെ സംഘടനയായ അമ്മ. അന്വേഷണം ശരിയായ ദിശയിലാണെന്നും അനാവശ്യപ്രതികരണങ്ങള്‍ക്കില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം പ്രസിഡന്റ് ഇന്നസെന്റും മറ്റ് ഭാരവാഹികളും പറഞ്ഞു. നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ക്ഷുഭിതരായാണ് എംഎല്‍എമാരായ മുകേഷും ഗണേഷ്കുമാറും മറുപടി നൽകിയത്. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മുകേഷ് മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. മമ്മൂട്ടിയും മോഹൻലാലും ഒന്നും പ്രതികരിച്ചില്ല.

ദിലീപുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍പ്പോഴായിരുന്നു മുകേഷിന്റെ രോഷപ്രകടനം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് മുകേഷ് കുറ്റപ്പെടുത്തി. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിലീപിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടോയെന്നും താരത്തിനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നുമുള്ള ചോദ്യമാണ് മുകേഷിനെ ചൊടിപ്പിച്ചത്. ദിലീപ് ഇപ്പോള്‍ ഞങ്ങളുടെ കൂടെ ഇരിക്കുവല്ലെയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് നിങ്ങള്‍ പറയുന്നതെന്നും ചോദിച്ച് മുകേഷ് പൊട്ടിത്തെറിച്ചു.

പട്ടിയെ പേപ്പട്ടിയാക്കാന്‍ അനുവദിക്കില്ലെന്നും ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കുറുക്കന്‍ വേട്ടയാടുന്നത് പോലെ വേട്ടയാടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ അമ്മ തൃപ്തരാണ്. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. പൊലീസ് നടപടിയില്‍ അമ്മ എതിരൊന്നുമല്ല. അമ്മയുടെ രണ്ട് അംഗങ്ങള്‍ക്കാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളേയും തള്ളിപ്പറയില്ല. രണ്ട് പേരും അമ്മയുടെ മക്കളാണ്. ആര് ശ്രമിച്ചാലും അവരെ തള്ളിപ്പറയില്ല. ആര് തലകുത്തി മറിഞ്ഞാലും രണ്ട് പേരെയും തള്ളിപ്പറയില്ല. സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഗണേഷ് കുമാര്‍ ക്ഷുഭിതനായി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ കയ്യടികളോടെടെയാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്.

വിഷയം ആര്‍ക്കെങ്കിലും ഉന്നയിക്കണമെങ്കില്‍ ആകാമെന്ന് താന്‍ പറഞ്ഞെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മ ഇടപെട്ട രീതിയെ കുറിച്ച് ഒരു താരങ്ങള്‍ക്കും പരാതിയില്ല. അമ്മയെ കുറിച്ചോ അതിലെ അംഗങ്ങളെ കുറിച്ചോ ആരും പരാതി പറഞ്ഞിട്ടില്ല. ഗണേഷ് പറഞ്ഞു.