കാവ്യയുടെ ഫെയ്സ്ബുക്ക് പേജ് തിരിച്ചെത്തി

നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ പേജിലും കാവ്യയുടെ പേജിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആളുകൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കാവ്യയുടെ പേജ് അപ്ര്യത്യക്ഷമായത്. കാവ്യയുടെ ഫെയ്സ്ബുക്ക് പേജില്‍ നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു അധികവും. ഇതുകൊണ്ടാകാം പേജ് ഡീ ആക്ടിവേറ്റ് ചെയ്തതെന്നാണ് സൂചന.

ഇപ്പോഴിതാ പേജ് വീണ്ടും തിരിച്ചെത്തി. പേജില്‍ വന്നിരുന്ന മോശം കമന്റുകൾ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. പേജിന് 37 ലക്ഷം ലൈക്സ് ഉണ്ട്.

അതേസമയം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് കാവ്യയുടെ വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിൽ ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധനയും നടത്തി. എന്നാൽ മെമ്മറി കാർഡ് കണ്ടെത്താനായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതിലും പൊലീസ് വിശദീകരണം തേടും.

ഒരു ‘മാ‍ഡം’ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.