എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപിനോട് നിങ്ങൾക്കെന്തിന്; കൂട്ടിക്കല്‍ ജയചന്ദ്രന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മിമിക്രി താരവും ഹാസ്യ നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ മൂലം തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ജയചന്ദ്രൻ വെളിപ്പെടുത്തി.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകളിലേക്ക്–

പ്രിയപ്പെട്ട മലയാളികളോട് പറയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ആണ് ഞാൻ പറയുന്നത്. പറയണ്ട എന്ന് കരുതിയതാണ്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ അത് എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമാണ്. പ്രിയപ്പെട്ട ദിലീപേട്ടനെക്കുറിച്ച് തന്നെയാണ് എനിക്ക് പറയാനുള്ളത്. എന്റെ ആദ്യ ചിത്രമായ ‘ ചിരിക്കുടുക്ക’ മുതൽ സൂപ്പർ താരം ദിലീപ് എന്നെ ദ്രോഹിക്കുന്നതായി പല സ്ഥലങ്ങളിൽ നിന്നും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. 

ഇപ്പോൾ ചില മീഡിയകളിലും കേട്ടു. അത് എനിക്കും അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളും പല സിനിമകളിൽ എനിക്ക് കിട്ടിയിരുന്നു. ആ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ശ്രദ്ധേയനായ ഒരു നടൻ ആകുമായിരുന്നു. ആ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് നിങ്ങൾക്ക് അവസരം തരാത്തത് എന്നാണ്. ഞങ്ങളോട് ഒന്നും തോന്നരുത് എന്ന് അവർ പറഞ്ഞിട്ടുണ്ട്. പിന്നീട് പല സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും എനിക്കും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് . 

അതിൽകൂടി എനിക്ക് സംഭവിച്ചത് എന്റെ സ്വപ്നങ്ങളാണ് എന്റെ സിനിമാസങ്കൽപങ്ങളും സിനിമയിലെ  അവസരങ്ങളും ഇല്ലാതായി.സ്വാഭാവികമായും നിങ്ങൾക്കറിയാം സാമ്പത്തികമായ പ്രതിസന്ധിബുദ്ധിമുട്ടുണ്ടായി.അതിനുശേഷം ദിലീപ് എന്ന വ്യക്തിയെ നേരിൽ കാണുകയുണ്ടായി. അപ്പോൾ അദ്ദേഹത്തോട് തുറന്നു ഞാൻ ചോദിച്ചു ‘നിങ്ങളാണോ എന്റെ കുറേ അവസരങ്ങൾ കളഞ്ഞത്’ അപ്പോൾ ആദ്രമായ മനസോടെയാണ് ഉത്തരം പറഞ്ഞത്. 

ഞാൻ പറഞ്ഞു ഒരിക്കലും ദിലീപേട്ടൻ അതോർത്ത് വിഷമിക്കരുത്. കാരണം എനിക്ക് ഒരു വൈരാഗ്യവുമില്ല. സന്തോഷമേ ഉള്ളൂ. ദിലീപിനെപ്പോലെ ഇത്രയും കഴിവുള്ള നടൻ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ എന്റെ കഴിവിനെ ബഹുമാനിക്കുകയും അംഗീകരിക്കുയും ചെയ്യുന്നതുകൊണ്ടാണ് .അത് എനിക്ക് പോസിറ്റീവ് എനർജിയാണ് തരുന്നത്. 

അതുമാത്രമല്ല എല്ലാവരും അവരവരുടെ നിലനിൽപ്പിനുവേണ്ടി ചെയ്യാറുണ്ട് . എനിക്കും അങ്ങനെ തോന്നിയേക്കാം വലിയൊരു സ്ഥാനത്തെത്തുമ്പോൾ . തുറന്ന മനസോടെ ദിലീപേട്ടനോട് പറഞ്ഞ അന്നു മുതൽ എന്നെ ആത്മാർഥ സുഹൃത്താക്കി എന്നെ കൂടെക്കൊണ്ടു നടക്കുകയാണ്. എനിക്കറിയാം ദിലീപേട്ടന്റെ മനസ്.തുറന്നു പറയുന്ന ഒരാളെ അംഗീകരിക്കാൻ എല്ലാവർക്കും ഒന്നും കഴിയില്ല. 

അതുപോലെ വലിയ മനസുള്ള ആൾക്കേ കഴിയൂ. ഇപ്പോൾ പലരും പറയുന്നത് കേട്ടു ദിലീപ് കൂവി, കല്ലെറിഞ്ഞു ഞങ്ങളുടെ പടങ്ങൾ നശിപ്പിച്ചു എന്നൊക്കെ പക്ഷേ അവർക്കാർക്കും സിനിമ ഇല്ലാതെയോ പണമില്ലാത്തതായോ അവസ്ഥയില്ല. അവരൊക്കെ താരങ്ങൾ തന്നെയാണ്. കോടിക്കണക്കിന് രൂപയുമുണ്ട്. എന്നെപ്പോലെയല്ല.  ഈ പ്രതിസന്ധികൾ  തരണം ചെയ്യാനുള്ള കുതന്ത്രങ്ങളും കുബുദ്ധിയും അവർക്കും അറിയാം. ദിലീപിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. 

ഇപ്പോൾ ഇവിടെ പറയുന്നത് എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപേട്ടനോട് ആർക്കും തോന്നേണ്ടകാര്യം ഇല്ല. അങ്ങനെ ദിലീപ് മൂലം ജീവിതം തകർന്ന ആളുകൾ വരട്ടെ രംഗത്തേക്ക് . ഞാൻ തുറന്ന് ചോദിച്ചപ്പോൾ അംഗീകരിക്കാനും നെഞ്ചോട് ചേർത്ത് നിർത്താനും കാണിച്ച ദിലീപിന്റെ മനോഭാവത്തെ ഞാൻ ഒരിക്കലും മറക്കില്ല. 

ഞാൻ ദിലീപിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഒരിക്കലും സൂപ്പർസ്റ്റാറിന്റെ വീട്ടിൽ ചെല്ലുന്ന പ്രതീതി തോന്നിയിട്ടില്ല. വളരെ സ്നേഹം നിറഞ്ഞ ഒരു പാവം അമ്മ, സഹോദരങ്ങൾ അങ്ങനെ കഴിയുന്നൊരു മനുഷ്യനാണ്. എനിക്ക് ഒന്ന് വിളിക്കാൻ, വിഷമങ്ങൾ പറയാൻ ഇപ്പോൾ പടങ്ങളില്ല എന്ന് തുറന്ന് പറയാൻ കഴിയുന്ന ഒരേയൊരു സൂപ്പർസ്റ്റാറാണ് ദിലീപേട്ടൻ. 

ഞാൻ പല സൂപ്പർതാരണങ്ങളുടെ അടുത്ത് പോയി അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഒരു അവസരവും തന്നിട്ടില്ല. ഞാൻ അവരോട് ചോദിച്ചത് വലിയ താരമാകാനുള്ള അവസരമല്ല ജീവിച്ച് പോകാൻ ചെറിയ ചെറിയ വേഷങ്ങൾക്ക് വേണ്ടിയാണ്. ആ പടങ്ങളിൽ അഭിനയിച്ചാൽ കിട്ടുന്ന സ്റ്റേജ് ഷോകൾ. പക്ഷേ ആരും എന്നെ സഹായിച്ചില്ല. അത് ചെയ്തത് ദിലീപ് മാത്രമേ ഉള്ളൂ. ദിലീപുമായി മുൻ പരിചയമൊന്നുമില്ല. എന്റെ കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ നെഞ്ചോട് ചേർത്ത് നിർത്തിയ ആളാണ്. ആ ദിലീപ് ചെറിയ റോളുകളിൽ അദ്ദേഹത്തിന്റെ പടത്തിൽ എന്നെ വിളിച്ചു കൂടെ നിർത്തി. 

അതുകൊണ്ടാണ് മലയാള സിനിമയുടെ മൂവി ക്യാമറ എനിക്ക് പിന്നീട് കാണാൻ കഴിഞ്ഞത്. അല്ലെങ്കിൽ ഞാൻ ഒരിക്കലും കാണില്ല. ആ ദിലീപ് ഇനിയില്ലെങ്കിൽ എനിക്കൊരു ജീവിതമില്ല. ഒരിക്കലും സിനിമാലൊക്കേഷൻ കാണില്ല എന്നുറപ്പുണ്ട്. എനിക്ക് ആരുമില്ല സഹായിക്കാനും എന്നെ മനസിലാക്കാനും. അതിനാൽ ഇത് തുറന്ന് പറയുന്നതിന് എനിക്ക് ആരുടേയും അനുവാദമോ, ആരേയും നോക്കേണ്ട കാര്യവുമില്ല. 

അതുപോലെ തന്നെയാണ് ആക്രമണം നേരിട്ട ചലച്ചിത്ര നടിയെ ‘ഇര’ എന്ന് പറയുന്നത്. ആ വാക്ക് തന്നെ ഉപേക്ഷിക്കേണ്ടതാണ്. നമ്മുടെ അമ്മയ്ക്കോ സഹോദരിക്കോ ഇതൊക്കെ സംഭവിച്ചാൽ നമ്മൾ അവരെ ഇര എന്നൊന്നും പറയില്ല. ഇതുവരെ അവർ ദിലീപ് എന്ന പേര് പറഞ്ഞിട്ടില്ല .ഇപ്പോൾ നേരിടുന്ന ക്രൂരതയ്ക്ക് അർഹമായ ഒരു തെറ്റും ദിലീപേട്ടൻ ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അത്രയ്ക്ക് അടുത്തറിയാം. ആർദ്രമായ മനസുള്ള ആളാണ്. 

എനിക്കുള്ള ഭയം എന്തെങ്കിലും അവിവേകം കാണിച്ചുപോകുമോ എന്ന് കുറച്ച് ദിവസങ്ങളായിട്ട് ഭയന്ന് കഴിയുന്ന ആളാണ് ഞാൻ. അദ്ദേഹം ജയിലില്‍ നിന്ന് വരുന്നതുവരെ ഞാനും എന്റെ കുടുംബവും കാത്തിരിക്കും. ദിലീപ് ജയിലില്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ ഞാനും എന്റെ കുടുംബവും അതു തന്നെ ചെയ്യും. അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇത്രയും നല്ല ഹൃദയമുള്ള മലയാള സിനിമയില്‍ മറ്റാരുമില്ല. പ്രേക്ഷകര്‍ കുപ്രചരണങ്ങൾ വിശ്വസിക്കരുത്. ദിലീപ് തിരിച്ചുവരും, കാരണം അദ്ദേഹം ജനപ്രിയനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ'-ജയചന്ദ്രൻ വീഡിയോയിൽ പറഞ്ഞു.