വെറുപ്പുണ്ടാകുമെന്നറിയാം അച്ഛൻ ക്രൂരനല്ല; ശ്രീജയ്ക്ക് ശ്രീകണ്ഠന്റെ കത്ത്

തൊണ്ണൂറുകളുടെ സിനിമകളിൽ സ്വാഭാവിക അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനംകവർന്ന നടനാണ് വെട്ടുകിളി പ്രകാശ്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ പ്രകാശിനെ പിന്നീട് മലയാളസിനിമയില്‍ കണ്ടില്ല. ഇപ്പോൾ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ.

നിമിഷ അവതരിപ്പിച്ച കഥാപാത്രമായ ശ്രീജയുടെ അച്ഛനായാണ് പ്രകാശ് അഭിനയിച്ചത്. സിനിമ കണ്ടിറങ്ങുമ്പോൾ അദ്ദേഹം അവതരിപ്പിച്ച ശ്രീകണ്ഠൻ എന്ന അച്ഛൻ വേഷം പ്രേക്ഷകർ ഓർത്തിരിക്കും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് രസകരമായൊരു കുറിപ്പ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. മകൾക്കായി അച്ഛൻ എഴുതുന്ന കത്ത് ആണിത്.

പ്രിയ മകൾ ശ്രീജേ,

മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.

പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും.... എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്... സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.

അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛൻ പ്രണയമൊഴികളുടെ ഒരു "ഹൃദയാഭരണം " കൊടുത്തയ്ക്കുന്നു - നിന്റെ ചേച്ചി വശം.ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തേക്കാം. പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്. 

"പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്..." ഇൻലെൻറ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്....

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ "പോത്ത പുഷ്കര സജീവാദി രാജീവ" ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..

സ്നേഹത്തോടെ അച്ഛൻ.

-ശ്രീകണ്ഠൻ

27 -ാം ദിനം

തവണക്കടവ്