‌‌‌ഒരുപാട് മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്; മഞ്ജു വാര്യർ

ഒരുപാട് മാനസികസംഘർഷങ്ങളിലൂടെയാണ് താന്‍ ഇപ്പോൾ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യർ. അമേരിക്കയിൽ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.  

ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ശേഷം മഞ്ജു പറഞ്ഞു. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജുവിന്റെ മറുപടി പ്രസംഗത്തിലും നടി അനുഭവിക്കുന്ന ആത്മസംഘർഷം പ്രകടമായിരുന്നു. 

‘ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ. ഇവിടെ എത്താൻ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്ന ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകൻ കമൽ സാറിനും നിർമാതാവിനും നന്ദി പറയുന്നു.’ 

‘ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നെന്നും മഞ്ജു പറഞ്ഞു.

അതിലുപരി ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ശക്തിയായി സന്ഹേക്കുന്ന അമേരിക്കൻ മലയാളികൾക്ക് ഒരുപാട് നന്ദി. ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.–മഞ്ജു പറഞ്ഞു.

‘ഈ പുരസ്കാരത്തിൽ പതിഞ്ഞിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ കയ്യൊപ്പ് ആണ്. നിങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കന്‍ മലയാളികളില്‍നിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും അവര്‍ പറഞ്ഞു.

വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് എനിക്ക് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു പ്രോജക്ടുകളിലും എനിക്കൊപ്പം പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും മനസ്സ് നിറഞ്ഞ് ഓര്‍ക്കുന്നു. ഈ നേട്ടത്തിൽ ഏറ്റവുമധികം സന്തോഷിക്കുമായിരുന്ന വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു.