കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സുനി; അല്ലെന്ന് കാവ്യ

താന്‍ കാവ്യ മാധവന്റെയും ഡ്രൈവറായിരുന്നുവെന്ന്് പള്‍സര്‍ സുനിയുടെ മൊഴി.  രണ്ടുമാസം കാവ്യയ്ക്കായി  ജോലി ചെയ്തെന്നാണ്  സുനിയുടെ മൊഴി.  ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് മൊഴി സ്ഥിരീകരിക്കാന്‍  പൊലീസ് ശ്രമം തുടരുകയാണ്. ഇതിനായി കാവ്യയോട് അടുപ്പമുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യും.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കാവ്യ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളില്‍നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപും കാവ്യയും അവസാനം ഒന്നിച്ചഭിനയിച്ച  സിനിമയുടെ ലൊക്കേഷനില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയതായാണ് സൂചനകള്‍.

കാവ്യയുടെ മൊഴിയില്‍ വ്യക്തതക്കുറവുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യംചെയ്യലിനോട് കാവ്യ സഹകരിച്ചെങ്കിലും പല ചോദ്യങ്ങള്‍ക്കും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ 'ലക്ഷ്യ'യില്‍ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കാവ്യയുടെ മൊഴി.