ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: നടി ലക്ഷ്മി രാമകൃഷ്ണൻ

നടൻ ദിലീപിനെതിരെ യാതൊന്നും പ്രതികരിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്നും നടി ലക്ഷ്മിരാമകൃഷ്ണൻ. ബ്ലെസി സംവിധാനം ചെയ്ത കൽക്കട്ടാന്യൂസ് എന്ന സിനിമയിൽ നിന്നും ലക്ഷ്മിരാമകൃഷ്ണനെ ഒഴിവാക്കിയത് ദിലീപാണെന്നും അതൊന്നും തനിക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല എന്നും ലക്ഷ്മി രാമകൃഷ്ണൻ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷ്മിരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ:

നടൻ ദിലീപിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള പ്രതികരണവും ആരോടും ഞാൻ നടത്തിയിട്ടില്ല, എന്തിനാണ് ഞാൻ ഇപ്പോൾ അങ്ങനെയൊരു പ്രതികരണം നടത്തുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നരവർഷം മുമ്പ് ഏതോ ഒരു മാധ്യമത്തിന് കൊടുത്ത് അഭിമുഖത്തിൽ തമാശയായിട്ട് കൽക്കട്ടാ ന്യൂസിൽ നിന്നും ഭാഗ്യം കെട്ടവൾ എന്നു പറഞ്ഞ് ഒഴിവാക്കി, ഇപ്പോൾ പക്ഷെ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നു. അന്ന് അത് വായിച്ചിട്ട് ദിലീപ് തന്നെ എന്നെ വിളിച്ചിട്ട്. "ചേച്ചീ ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, ഞാൻ കാരണമല്ല ഒഴിവാക്കിയത്"- എന്ന് പറഞ്ഞിരുന്നു. അന്ന് അവിടെവച്ച് ആ വിഷയം തീർന്നതാണ്. അതല്ലാതെ എനിക്ക് ദിലീപുമായിട്ട് യാതൊരുവിധ പ്രശ്നങ്ങളുമില്ല. 

ഈ വാർത്ത വന്നതിന് ശേഷം മനസമാധാനം നഷ്ടപ്പെട്ടു. ലക്ഷ്മി എന്താണ് പ്രശ്നം? ലക്ഷ്മി അങ്ങനെ പ്രതികരിച്ചോ എന്നു ചോദിച്ച് നൂറു ഫോൺകോളുകളാണ് വരുന്നത്. ദിലീപ് റിമാൻഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രമുള്ള ബുദ്ധിശൂന്യത എനിക്ക് ഇല്ല. മാധ്യമപ്രവർത്തനം എന്ന പേരിൽ ഇത്തരം വാർത്തകൾ കൊടുക്കുന്നത് അധാർമികതയാണ്. ചക്കരമുത്ത് എന്ന സിനിമയിലാണ് ഞാൻ ദിലീപിന്റെ കൂടെ അഭിനയിച്ചത്. എന്റെ ആദ്യ സിനിമയായിരുന്നു ചക്കരമുത്ത്. ആ സിനിമയുടെ ലൊക്കേഷനിലാണെങ്കിലും എന്നോട് മാന്യമായിട്ടുതന്നെയാണ് പെരുമാറിയത്.