'മാഡം' ആരാണെന്ന സസ്പെൻസ് തുടരും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി അങ്കമാലി കോടതി നീട്ടി. കോടതിയിൽ സുനിയെ നേരിട്ടു ഹാജരാക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സുനി മുന്നറിയിപ്പ് നൽകിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ ‘മാ‍ഡം’ കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാൾ ഉണ്ടെന്നും പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ നടിയാണെന്നും പതിനാറാം തീയതി വെളിപ്പെടുത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

കുറ്റപത്രം സമർപ്പിച്ച ശേഷം തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങിയതിനു പിന്നാലെ രണ്ട് കേസുകളും കൂടി സുനിയുടെ പേരിൽ റജിസ്റ്റർ ചെയ്തിരുന്നു. ജയിലിൽ നിന്ന് ദിലീപിന്റെ അടുപ്പക്കാരെ ഫോണിൽ വിളിച്ചതിനും ആറുവർഷം മുൻപ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനുമായിരുന്നു കേസുകൾ. ഈ കേസുകളിലാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.