സോലോയിലെ ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

നാലു നായികമാർ, എട്ടു സംഗീതസംവിധായകർ, മൂന്നു ക്യാമറാമാന്മാർ, രണ്ടു ഭാഷ; ഒരു നായകൻ, ഒരു സിനിമ- സോലോ. ഇത്രയും വലിയ ക്യാൻവാസിൽ തമിഴ്, മലയാളം ഭാഷകളിലായി ഈ ദുൽഖർ ചിത്രം ഇറക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്- സോലോ ഒരു ആന്തോളജി (ചെറുചിത്രങ്ങളുടെ സമാഹാരം)  സിനിമയാണ് !  ഒരു സിനിമയ്ക്കുള്ളിൽത്തന്നെ തുല്യദൈർഘ്യമുള്ള നാലു വ്യത്യസ്ത സിനിമകൾ. അതുകൊണ്ടാണു നായികമാരും ക്യാമറന്മാരും സംഗീതസംവിധായകരുമെല്ലാം ഒന്നിൽക്കൂടുതൽ.

പഞ്ചഭൂതം എന്ന സങ്കൽപത്തെ ആസ്പദമാക്കിയാണു ചിത്രമെന്നു സംവിധായകൻ ബിജോയ് നമ്പ്യാർ പറയുന്നു. വ്യത്യസ്ത സിനിമകളാണെങ്കിലും ഓരോന്നിനും പരസ്പര ബന്ധമുണ്ട്. നാലിലും ദുൽഖർ തന്നെയാണു നായകൻ എന്നതാണ് അതിലൊന്ന്. 

ഓരോ എപ്പിസോഡിലും ഓരോ കഥാപാത്രത്തെയാണു ദുൽഖർ അവതരിപ്പിക്കുന്നത്. ആദ്യസിനിമയിലെ നായകന്റെ പേരാണു രുദ്ര. മറ്റു സിനിമകളിലെ നായകന്മാരുടെ പേരും അപ്പിയറൻസുമെല്ലാം സസ്പെൻസാണ്. നാലു നായക കഥാപാത്രങ്ങൾക്കുമിടയിൽ ഒരു സ്പിരിച്വൽ- മിത്തിക്കൽ കണക്ഷൻ ഉണ്ടെന്നതു മാത്രമേ ഇപ്പോൾ സംവിധായകൻ വെളിപ്പെടുത്തുന്നുള്ളൂ.