ഹൃതിക്കുമായുള്ള ദുരന്തകഥ ദിലീപുമായി താരതമ്യം ചെയ്ത കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടർന്നുണ്ടായ വിവാദങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതേ സംഭവം വീണ്ടും നടി തുറന്നുപറയുകയാണ്. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അവസ്ഥയുമായി നടി താരതമ്യപ്പെടുത്തിയത് കൊച്ചിയിൽ നടി ആക്രമിപ്പിക്കപ്പെട്ട കേസുമായാണ്.

തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഹൃത്വിക് ഇതെല്ലാം നിരസിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തിൽ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി.

‘വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോൾ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാൾ എന്താണ് ചെയ്തത്. അയാൾ അവളെ ബലാത്സംഘം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെൺകുട്ടികളെ കൊല ചെയ്ത സംഭവങ്ങൾ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു.’–കങ്കണ പറഞ്ഞു.

സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിനോടൊപ്പം ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തെക്കുറിച്ചും തുറന്നടിക്കുകയാണ് കങ്കണ. ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം.  ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു. 

തന്നെ മാനസിക രോഗിയാക്കിയത് ഋത്വിക് റോഷനുമായുണ്ടായിരുന്ന രഹസ്യ പ്രണയം ആണെന്നും നടി വ്യക്തമാക്കി. ‘മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഋത്വിക് എന്നോട് മാപ്പു പറയണം.’

ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യമായ പല കാര്യങ്ങളുമുണ്ടാകും. ഞാന്‍ അങ്ങനെയെഴുതിയ കാര്യങ്ങളാണ് അയാള്‍ ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്. ഒരു മനുഷ്യ ജീവി എന്ന നിലയില്‍ എനിക്കെന്താകും അനുഭവപ്പെടുക. ലോകത്തിനു മുന്‍പില്‍ ഞാന്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. ഇതായിരുന്നു ഇമെയിലുകള്‍ പുറത്തായപ്പോള്‍ കങ്കണ പറഞ്ഞത്.