നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ പൊലീസ് സംശയിക്കുന്ന സംവിധായകൻ നാദിർഷായുടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയേ കോടതി പരിഗണിക്കൂ. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പൊലീസ് മുദ്രവച്ച കവറിൽ നൽകണമെന്ന് കോടതി പറഞ്ഞു. നാദിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് പൊലീസ് പറയണം എന്നും കോടതി വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാദിർഷയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായത്. നാദിർഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്ന് ആലുവ പൊലീസ് ക്ലബിൽ ഹാജരായ നാദിർഷയ്ക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കാനായില്ല. പിന്നീട് ഞായറാഴ്ചയാണ് നാദിർഷായുടെ ചോദ്യം ചെയ്യൽ അന്വേഷണ സംഘം പൂർത്തിയാക്കിയത്. 

അതിനിടെ, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.