പീഡനത്തിന് ഇരയായി നടിക്ക് നീതി ലഭിക്കില്ല; തെളിവ് നിരത്തി ഷോണ്‍

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച്‌ പൊലീസിന്റെ ആത്യന്തികമായ ലക്ഷ്യമായി കരുതാവുന്നത് ദിലീപ് ജയിലില്‍ കിടക്കുക എന്ന് മാത്രമായിരിക്കുന്നതായി കാണാമെന്നും അതിനായി സ്വയം കുറ്റവാളിയാണ് എന്ന് സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായം പൊലീസ് കൈപറ്റിയെന്നും ഷോണ്‍ പറയുന്നു. 

ഷോണിന്റെ കുറിപ്പ് വായിക്കാം–

പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിയ്ക്ക് നീതി ലഭിക്കില്ല.......

ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് പൊലീസിന്റെ ആത്യന്തികമായ ലക്ഷ്യമായി കരുതാവുന്നത് ദിലീപ് ജയിലിൽ കിടക്കുക എന്ന് മാത്രമായിരിക്കുന്നതായി കാണാം. അതിനായി സ്വയം കുറ്റവാളിയാണ് എന്ന് സമ്മതിച്ച പൾസർ സുനിയുടെ സഹായം പൊലീസ് കൈപറ്റിയെന്ന് നമ്മുക്ക് ബോധ്യപ്പെട്ട കാര്യമാണ്.

പൾസർ സുനി പറയുന്നതിനെ പോലീസ് ശരിവെക്കുന്നതും പോലീസ് പറയുന്നത് പൾസർ സുനി ശരിവെക്കുന്നതും ഇതിന്റെ തെളിവായി മാത്രമേ കാണാനാവൂ.ഈ കേസുമായി ബന്ധപ്പെട്ട് പൾസർ സുനി പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്ന പൊലിസിന് അയാളുടെ കൈയിൽ നിന്നും പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് എന്തുകൊണ്ട് കണ്ടെടുക്കാൻ കഴിഞ്ഞിയുന്നില്ല എന്നത് ഗൗരവകരമാണ്.

ഇതാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള മുഖ്യ കാരണവുമായത്. ഇത് ഞാൻ വെറുതെ പറയുന്നതല്ല പൾസർ സുനിയ്ക്ക് എതിരായ നടിയുടെ മൊഴിയും ആ കേസിൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും വായിച്ചതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ ഈ കേസ് വിചാരണയ്ക്ക് വരുമ്പോൾ നല്ലൊരു ക്രിമിനൽ അഭിഭാഷകന്റെ സഹായമുണ്ടെങ്കിൽ ഈ കേസ് ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും. 

ഒരു പക്ഷേ അതുതന്നെയായിരിക്കും പൊലീസും പൾസറും തമ്മിലുള്ള ധാരണ. ഒന്നാം പ്രതി ശിക്ഷിക്കപെടാതെ എങ്ങനെ പതിനൊന്നാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടും. ഒരു പക്ഷേ ഒന്നാം പ്രതി മാപ്പുസാക്ഷിയാകുന്നതും നമ്മൾ കാണേണ്ടി വരും. പൊലീസിനും , ദിലീപ് വിരുദ്ധരായ തല്പരകക്ഷികൾക്കും എങ്ങനെയും ദിലീപിനെയും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളെയും തകർത്ത് എത്ര കാലം ജയിലിൽ കിടത്താം എന്നതിനപ്പുറം നടിക്ക് നീതി ലഭിക്കണം എന്ന ലക്ഷ്യം ഉള്ളതായി തോന്നുന്നില്ല. രക്ഷിക്കാൻ കൂടിയവർ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോൾ എല്ലാം വൈകി പോയിരിക്കും.

ഞാൻ വീണ്ടും ഉറക്കെ പറയട്ടെ ആ പെൺകുട്ടി പീഡിപ്പിക്കപെട്ടുണ്ടെങ്കിൽ അതിലെ പങ്കാളികൾക്കെല്ലാം അർഹമായ ശിക്ഷ ലഭിച്ചേ മതിയാകൂ.