സൗബിന്റെ കുമ്മട്ടിക്ക ജ്യൂസും മമ്മൂക്കയും

സഹസംവിധായകനായി സിനിമയിലെത്തി തുടര്‍ന്ന് ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് സൗബിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഇനി സംവിധായകൻ കൂടിയാണ്. ആദ്യസംവിധാനസംരംഭം പറവയുടെ വിശേഷങ്ങളുമായി സൗബിൻ ഷാഹിർ , ഐ മി മൈസെൽഫിൽ....

മാർക്ക് കുറഞ്ഞു ഞാൻ രക്ഷപ്പെട്ടു!

പ്രീഡിഗ്രിക്ക് കഷ്ടിച്ച് ജയിച്ചു. നാടകം, കോലുകളി, മോണാക്ട് മിമിക്രി എന്നിവയിലായിരുന്നു താൽപര്യം . പഠിക്കാൻ വളരെ മോശമായിരുന്നു. പിന്നീട് പതിനാറുവർഷം അസിസ്റ്റന്റ് ഡയറക്ടറായി. ഫാസിൽ സാർ, സിദ്ദിഖ് സർ, റാഫി മെക്കാർട്ടിൽ, പി സുകുമാർ , അമൽ നീരദ്, സന്തോഷ് ശിവൻ സർ, രാജീവ് രവി തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായയും അസോസിയേറ്റ് ആയും ജോലി ചെയ്തിട്ടുണ്ട്. ഒരു സിനിമ ഡയറക്ട് ചെയ്യുക എന്നതാണ് വലിയ ആഗ്രഹം .

പ്രേമത്തിലെ പിടി സാർ

എല്ലാ സിനിമകളിലും സീരിയസായാണ് അഭിനയിക്കുന്നത്. പ്രേമത്തിലും അങ്ങനെ തന്നെ. പിന്നെ എന്നെ കണ്ട് ആളുകൾ ചിരിപ്പിക്കുമ്പോഴാണ് മനസ്സിലാകുന്നത് അത് കോമഡിയായിരുന്നെന്ന്. എന്നെ പഠിപ്പിച്ച ഒരു സാർ ഉണ്ടായിരുന്നു. ആ സാറിനെ കണ്ടാൽ തന്നെ ചിരിവരും. എന്നാൽ രണ്ടാം വർഷം ആയപ്പോഴാണ് മനസ്സിലായത് അത് ആ സാറിന്റെ രീതിയായിരുന്നെന്ന്. അതുപോലെ തന്നെയാണ് പ്രേമത്തിലെ പിടി സാർ. 

അൽഫോൻസിന് എഡിറ്റ് ചെയ്യാൻ അസിസ്റ്റന്റ്സ് ഒന്നും ഇല്ലായിരുന്നു. സംവിധായകനും എഡിറ്ററും അൽഫോൻസ് തന്നെ. ആ സിനിമയിലെ ഫുൾ ഷോട്ടും അൽഫോൻസ് കണ്ടിട്ടുണ്ട്. അൽഫോൻസ് ആ സിനിമ എഡിറ്റ് ചെയ്തത് കൊണ്ടാണ് എന്റെ കോമഡി വർക്ക്ഔട്ട് ആയത്. 

വേറെ സിനിമകളിലും ഞാൻ ഇങ്ങനെ തന്നെ ചെയ്യാറുണ്ട്. എന്നാൽ അവർ എന്റെ റിയാക്ഷൻസ് കാണിക്കാറില്ല. പ്രേമത്തിൽ ഇങ്ങനെയൊരു ഭാഗ്യം കിട്ടി.

പ്രേമം ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് വരെ വേറൊരു സാറിന്റെ വേഷമായിരുന്നു. കുറേ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. അങ്ങനെ മൂന്നുനാല് പാഠപുസ്തകം പഠിച്ച് അൽഫോൻസിനെ കേൾപ്പിച്ചു. എന്നാൽ സത്യത്തിൽ എനിക്ക് ഇത് താൽപര്യമില്ലായിരുന്നു. പിന്നീട് ഞാൻ തന്നെ അൽഫോൻസിനോട് ചോദിച്ചു ‘പിടി മാഷ് ആയാൽ കുഴപ്പമുണ്ടോ?’ ഭാഗ്യത്തിന് അൽഫോൻസ് അത് ഓക്കെ പറയുകയായിരുന്നു.

ദുൽഖർ സിനിമകൾ

ചാർലി, കമ്മട്ടിപ്പാടം, കലി, കുള്ളന്റെ ഭാര്യ, സി ഐഎഎന്നീ സിനികളാണ് ദുൽഖറിന്റെ കൂടെ അഭിനയിച്ചത്. ദുൽഖറിന്റെ കൂടെയും ഫഹദിന്റെ കൂടെയുമുള്ള അഭിനയം നല്ല കംഫർട്ടാണ്. നല്ല സുഹൃത്തുക്കളാണ്. 

അഭിനയം എളുപ്പം.

ഡയറക്ഷൻ വച്ചു നോക്കുമ്പോൾ അഭിനയമാണ് എളുപ്പം. അഭിനയിച്ചുകൊണ്ട് ഡയറക്ഷനിൽ കൂടുതൽ കാര്യങ്ങളിൽ ഇടപടാൻ സാധിക്കുന്നുണ്ട്. അഭിനയം ചെയ്തുകാണിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. 

കുമ്മട്ടിക്ക ജ്യൂസ് വന്നത്

ശ്യാം നിർബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയത്. പണ്ട് സ്കൂളിൽ വൈകുന്നേരം ബെല്ലടിക്കുമ്പോൾ സന്തോഷം കൊണ്ട് പാടുമായിരുന്നു, ‘ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്.’ സൈക്കിൾ ചവിട്ടി വീട് എത്തുന്നതുവരെ പാടും. രാവിലെ പാടുമ്പോൾ ആ പാട്ട് സ്പീഡ് കുറച്ചാണ് പാടിയിരുന്നത്. വൈകിട്ട് സ്പീഡ് കൂട്ടിപ്പാടും.

ശ്യാം അത് സിനിമയിൽ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറിൽ ആ പാട്ട് നന്നായി ശ്രദ്ധിച്ചു.  ഫിലിം റിലീസ് ആയപ്പോൾ പാട്ട് ഹിറ്റായി. മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോൾ എന്താണ് കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ. പാട്ട് പാടിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാൻ ഇല്ലാത്ത പടത്തിൽ എന്റെ പേര്പറഞ്ഞ് കയ്യടി മേടിച്ചില്ലേ കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കൊരു പേടിയുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. 

ഏത് വീട്ടിൽ പോയാലും കടയിൽപ്പോയാലും ചോദിക്കും ‘മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടെ’. ഞാൻ അതിന്റെ ബ്രാ‍ന്‍ഡ് അംബാസഡറായോ എന്നു സംശയം. 

അസോഷ്യേറ്റായി

അസോഷ്യേറ്റ് സംവിധായകനായി പ്രവർത്തിക്കുന്ന സമയം. മഴ പെയ്യിക്കുന്ന സ്ഥലവും സീനും ഏതാണെന്ന് നമുക്ക് കുറച്ച് കൂടി കൃത്യമായി അറിയാം. അതിന് വേറെ ആരെയും അസിസ്റ്റ് ചെയ്യാൻ ഞാൻ അനുവദിക്കില്ല. അന്ന് മുഴുവൻ റെയിൻ സീക്വൻസ് ഞാൻ തന്നെയാണ് എടുക്കുക. ഓടി നടന്ന് പണിയെടുക്കും.

പറവ

രണ്ടു വർഷത്തിനടുത്ത് പറവ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പ്രാവിനെയും അവിടുള്ള കുട്ടികളെയും ട്രെയിൻ ചെയ്യുന്നതിന് വേണ്ടി ഒരു വർഷം വീണ്ടും വേണ്ടി വന്നു. ഒഡീഷൻ ചെയ്തിട്ട് ഈ സിനിമയ്ക്ക് പറ്റിയ കുട്ടികളെ കിട്ടിയില്ല. പിന്നീട് സാധാരണ കുട്ടികളെയാണ് കിട്ടിയത്. അവർ ഒരു വർഷത്തോളം ഞങ്ങളുടെ കൂടെ ആയിരുന്നു താമസം. 

വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു പറവ. ഞാൻ എട്ടു വർഷം പ്രാവിനെ വളർത്തിയിട്ടുണ്ട്. പ്രാവിനെ പറപ്പിക്കുന്ന ഒരു മത്സരം ഉണ്ട് . പ്രാവിനെ മണിക്കൂറുകൾ പറപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മണിക്കൂറിൽ പ്രാവ് പറന്ന് അവിടെ തന്നെ പറന്നിറങ്ങിയാൽ പ്രൈസ് ഉണ്ട്. ആ ഗെയിം വച്ച് രണ്ടു കുട്ടികളുടെ കഥയാണ് പറവ. 

ഇതിൽ സുഹൃത്ബന്ധങ്ങളും കുടുംബബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ഷൂട്ടിങ് ലൊക്കേഷൻ. കുട്ടിക്കാലത്ത് നടന്നിട്ടുള്ള കഥകൾ കൂട്ടിച്ചേർത്തതാണ് പറവ. ഒരു വർഷം അടുപ്പിച്ച് ചെയ്തതല്ല. ഷൂട്ടിങ് ഒരു 95 ദിവസത്തോളം നീണ്ടുനിന്നു. പിന്നെ പ്രാവുകളുടെ മാത്രം ഷോട്ടുകള്‍ കുറച്ച് ദിവസങ്ങൾ ഷൂട്ട് ചെയ്തു. അത് വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് ഇത്രയും നാൾ നീണ്ടുപോയത്.