മോഹന്‍ലാല്‍ എന്ന പച്ച മനുഷ്യന്‍; ആരാധകന്റെ കുറിപ്പ്

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെക്കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. എങ്ങനെയാണ് മോഹൻലാലിന്റെ വലിയ ആരാധകനായി തീർന്നതെന്ന് തനിക്കുണ്ടായൊരു അനുഭവത്തിലൂടെ ആരാധകൻ വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം–

28 വർഷങ്ങൾക്ക് മുന്‍പാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാൽ സാര്‍ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തില്‍ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി. ലാലേട്ടനെ കണ്ടപ്പോള്‍ ഉള്ള അവേശം നിയന്ത്രിക്കാന്‍ ആകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാൽ സാറിനെ കടന്നു പിടിച്ചു. അപ്രതീക്ഷിതമായി ഒരാള്‍ കടന്നു പിടിച്ചപ്പോൾ ലാൽ സാര്‍ വഴുതിമാറി. ഞാന്‍ ഉൾപ്പെടെയുള്ളവർ സുഹൃത്തിനെ പിടിച്ച് മാറ്റി. ആ ബഹളത്തിനിടയിൽ അവന്റെ ഷര്‍ട്ട് കീറി. 

ഇതിനിടയില്‍ കാര്യം മനസ്സിലാക്കിയ ലാൽ സാര്‍ സുഹൃത്തിനോടൊപ്പം മഹാറാണി ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടു . അവിടെ എന്നെ വരവേറ്റത് മോഹന്‍ലാല്‍ എന്ന പച്ച മനുഷ്യനായിരുന്നു. തിരക്കിനിടയിൽ അപ്രതീക്ഷിതമായി ഒരാള്‍ തനിക്ക് നേരെ വന്നപ്പോള്‍ ആക്രമിക്കാനാണെന്ന് കരുതിയാണ് ഒഴിഞ്ഞു മാറിയതെന്നും അതില്‍ വിഷമം ഉണ്ടെന്നുമായിരുന്ന ലാൽ സാര്‍ പറഞ്ഞത്‌ . കീറിയ ഷര്‍ട്ടിന് പകരം ലാൽ സാര്‍ സഹായിയെ വിട്ട് വാങ്ങിച്ച പുതിയ ഷര്‍ട്ട് സുഹൃത്തിന് നൽകിയപ്പോൾ എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ മനസ്സ് തൊട്ടറിഞ്ഞ ആ നിമിഷം മുതല്‍ എന്റെ ജീവിതം ലാൽ സാറിനായി മാറ്റി വെക്കാന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

28 വർഷങ്ങൾക്ക് ഇപ്പുറവും ലാൽ സാറിനും സുചിത്രേച്ചിക്കും ഒപ്പം ചേര്‍ന്ന് നിൽക്കുമ്പോൾ വീണ്ടും എന്റെ കണ്ണുകള്‍ നിറയുന്നു. അഭിമാനത്തോടെ. നന്ദി ലാലേട്ടാ. 

അളവില്ലാത്ത ഈ സ്നേഹത്തിന്..(കോഴിക്കോട് ജില്ലാ സിക്രട്ടറി ടി.ദേവൻ...)