വിദ്യാ ബാലനായിരുന്നെങ്കില്‍ ആമി വിജയിക്കില്ലായിരുന്നു: കമൽ

ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

‘മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി ഒരുക്കിയത്. മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ യെ മാത്രമല്ല ആമിയില്‍ അവതരിപ്പിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയില്‍ നിന്നും പുറത്തുവന്ന് 78ാം വയസ്സുവരെയുള്ള ജീവിതം സിനിമയില്‍ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്‌ക്കരിക്കപ്പെട്ട മാധവദാസിനെകുറിച്ച് വളരെ മികച്ച രീതിയില്‍ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കില്‍ ലൗജിഹാദിന് വേദി മതം മാറി എന്ന് പറയുന്ന മാധവിക്കുട്ടിയെയും മാത്രമാണ് വായനാലോകത്തിന് അറിയുന്നത്. അതിനപ്പുറം, ദിവ്യമായ പ്രണയവും തീവ്രമായ ആത്മബന്ധവും പുലര്‍ത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയാണ് സിനിമയില്‍ ഉള്ളത്.’–കമൽ പറഞ്ഞു.

കഴിഞ്ഞ കേരള സാഹിത്യ ഫെസ്റ്റിവല്‍ കഴിഞ്ഞുള്ള യാത്രയില്‍ കമല്‍ ഫോണില്‍ വിളിച്ച് തനിക്ക് വാഗ്ദാനം ചെയ്ത വേഷമാണ് ആമി എന്ന് മഞ്ജു പറഞ്ഞു. അടുത്ത ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ആമിയായി കഴിഞ്ഞതില്‍ ഉള്ള ആഹ്ലാദവും മഞ്ജു കാണികളുമായി പങ്കുവെച്ചു. വിവാദങ്ങള്‍ തളര്‍ത്തിയില്ലെന്നും, തിരക്കഥയില്‍ ഉള്ള വിശ്വാസവും കമലിനോടുള്ള ആദരവുമാണ് തന്നെ ആമി ആക്കിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.