പ്രണയ വിവാഹത്തിന്റെ പേരിൽ കെവിൻ പി. ജോസഫ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാസാംസ്കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ പ്രതികരണം വായിക്കാം–
‘പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ
മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും
ഈ സാംസ്കാരിക നായകന്മാർക്ക് പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്.( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം)
ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല. അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു. നമുക്ക് പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു
നാം പ്രാർഥിക്കേണ്ടത്?’