ആ സെറ്റിൽ ദിലീപ് എന്നോട് ദേഷ്യപ്പെട്ടു: ലാൽ ജോസ്

ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും വ്യത്യസ്തതയേറിയ സിനിമയായിരുന്നു ചാന്തുപൊട്ട്. രാധ എന്ന കഥാപാത്രത്തെ ദിലീപ് മികച്ചതാക്കി. എന്നാൽ ഈ സെറ്റില്‍ ദിലീപുമായി താൻ വഴക്കിട്ടിരുന്നുവെന്നും പത്ത് ദിവസം മിണ്ടാതിരുന്നെന്നും ലാൽജോസ് വെളിപ്പെടുത്തുകയുണ്ടായി.

മഴവിൽ മനോരമയിലെ നായിക നായകന്‍ എന്ന പരിപാടിയിലാരുന്നു ലാൽ ജോസ് ഇക്കാര്യം തുറന്നുപറഞ്ഞത്. ലാൽജോസിന്റെ വാക്കുകൾ– ‘നടന്മാരിൽ കഥാപാത്രങ്ങൾ ഇറങ്ങിപ്പോകാത്ത സന്ദർഭങ്ങളുണ്ട്. അങ്ങനെയൊരു കഥ പറയാം. ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപിന് അന്ന് കുറച്ച് നേരത്തെ പോകണം. വൈകിട്ട് അഞ്ച്മണിക്ക് എന്തൊ പരിപാടിക്ക് പോകാനാണ്. ആ സമയത്ത് ഒരു പത്ത് ദിവസങ്ങളിൽ സെറ്റിൽ വച്ച് ഞങ്ങൾ തമ്മിൽ ചെറിയൊരു വഴക്ക് നടന്നിരുന്നു.

അതുകൊണ്ട് ഞാനും ദിലീപും നേരിട്ട് സംസാരിക്കില്ല. ഞാനെന്റെ അസോഷ്യേറ്റിനോട് കാര്യങ്ങൾ പറയും, അവൻ അത് ദിലീപിനോട് പറയും ദിലീപ് അതിനുള്ള മറുപടി അസോഷ്യേറ്റിനോട് പറയും അങ്ങനെ. ഒരു പിണക്കം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അതിന്റെ ഇടയിലാണ് ഈ സംഭവം.

അങ്ങനെ ദിലീപിന് അഞ്ച് മണിക്ക് പോകണമെന്ന് അസോഷ്യേറ്റ് എന്നോട് വന്നുപറഞ്ഞു. ഞാൻ പൊയ്ക്കോളാനും പറഞ്ഞു. പോകാനായി ദിലീപ് സെറ്റിൽ നിന്നിറങ്ങി, അപ്പോൾ ഞാൻ വെറുതെ നോക്കുമ്പോൾ സൂര്യന്റെ നല്ല കാഴ്ച. സാധാരണ അത്രയും മനോഹരമായി സൺ ബൗൾ കിട്ടാറില്ല, മുഴുവൻ േമഘാവൃതമായിരിക്കും. സെറ്റിലാണെങ്കിൽ ഗോപിക ഉണ്ട്.

പെട്ടന്ന് ഞാൻ ദിലീപിനോട് ‘എടാ പോകല്ലെ ഒരു ഷോട്ട് കൂടെ എടുത്തിട്ട് പോകാം’ എന്നുപറഞ്ഞു. ഡ്രസ് മാറല്ലേ, മേയ്ക്ക്അപ് മാറ്റല്ലേ വേഗം വരാൻ പറഞ്ഞു. ദിലീപിന് ദേഷ്യം വന്നു. കാരണം അവിടെ ആളുകൾ നോക്കി നിൽപുണ്ട്. മാത്രമല്ല ചെന്നിട്ട് വിഗ് അഴിച്ച് മേക്ക്അപ് മാറ്റി കുളിക്കണം. അവസാനം ദേഷ്യം പിടിച്ച് എന്റെ അടുത്ത് വന്ന് ദിലീപ് പറഞ്ഞു, ‘സംവിധായകർക്ക് ഇങ്ങനെ പറഞ്ഞാൽ മതി, എന്റെ ശരീരത്തിൽ നിന്ന് രാധ ഇറങ്ങിപ്പോയി.’

ഞാൻ ചോദിച്ചു, ‘രാധ എവിടെപ്പോയി.’ രാധ ഇറങ്ങിപ്പോയെന്ന് ദിലീപും. അപ്പോൾ ഞാൻ പറഞ്ഞു, ‘വലിച്ച് കയറ്റിയിട്ട് സിബ്ബ് ഇട്ടാല്‍ മതിയെന്ന്.’

ഇത് പറഞ്ഞതോടെ ഞാനും ദിലീപും ചിരിയായി. എന്നിട്ടും എന്തൊക്കെയോ പറഞ്ഞ് ആ ഷോട്ട് അഭിനയിച്ചു.’