പേളിയെ ‘പ്ലിങ്’ ആക്കിയ മട്ടാഞ്ചേരി മാർട്ടിൻ

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തുന്ന മഴവിൽ മനോരമയിലെ പുതിയ പരിപാടിയാണ് നായിക നായകൻ. മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കുന്നത്. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്. കഴിഞ്ഞ ദിവസം പരിപാടിയിൽ അവതാരകയായ പേളി ചമ്മിപ്പോയൊരു സന്ദർഭം ഉണ്ടായി. പേളി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആ വിഡിയോ പോസ്റ്റ് ചെയ്ത് സംഭവം വെളിപ്പെടുത്തിയത്.

പുതുമയാർന്ന മത്സരവിഭാഗങ്ങളാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. അതിലൊരു റൗണ്ടാണ് അപരൻ. യഥാർഥ ജീവിതത്തിലെ ആരെെയങ്കിലും പുനവതരിപ്പിക്കുക എന്നതാണ് അപരൻ റൗണ്ടിൽ മത്സരാർഥി ചെയ്യേണ്ടത്. 

ആളുകളെ പേടിപ്പിച്ച് രസിപ്പിച്ച് തന്റെ ഹോട്ടലിൽ വിളിച്ചു കയറ്റുന്ന ഡേവിഡിനെയാണ് അപരൻ റൗണ്ടിൽ ആ‍ഡിസ് ആന്റണി തിരഞ്ഞെടുത്തത്. ഫോർട്ട് കൊച്ചിയിലാണ് ഡേവിഡിന്റെ കട.

അത്യുഗ്രനായി ഡേവിഡിെന അവതരിപ്പിച്ച ആഡിസിന്റെ പെർഫോമൻസിന് ജഡ്ജസ് മികച്ച അഭിപ്രായം രേഖപ്പെടുത്തി. അതിന് ശേഷം ഡേവിഡിന്റെ സ്വന്തം വിശേഷങ്ങൾ പരിപാടിയുടെ അവതാരകയായ പേളി മാണി ചോദിക്കുകയുണ്ടായി. വീട്ടിൽ ആരൊക്കെയുണ്ടെന്നായിരുന്നു പേളിയുടെ ചോദ്യം.

‘അച്ഛന്‍, അമ്മ, അനിയൻ പിന്നെ എന്റെയൊരു മോളുമുണ്ട്. ഒൻപത് മാസം, വെരി നോട്ടി ഗേൾ.’–ഡേവിഡ് പറഞ്ഞു. കൊച്ചുകുഞ്ഞുണ്ടെന്നറിഞ്ഞപ്പോൾ നോട്ടി ഗേളിന്റെ പേര് അറിയാൻ പേളിക്ക് തിടുക്കം. ഹണിയെന്നാണ് പേരെന്ന് ഡേവിഡ് പറഞ്ഞു. ‘ഹണി ബേബിക്ക് ഹായി’ എന്നു പേളി പറഞ്ഞതോടെയാണ് ഹണി എന്നത് ലാബ്രഡോര്‍ പട്ടിക്കുഞ്ഞ് ആണെന്നാണ് ഡേവിഡ് വെളിപ്പെടുത്തുന്നത്. നായികാ നായകൻ വേദിയിലെ ഏറ്റവും വലിയ പ്ലിങ് മൊമെന്റ് ആയിരുന്നു ഇതെന്ന് പേളി പറയുന്നു.

ലാൽ ജോസ് വിധികർത്താവായ് എത്തുന്ന വേദിയിൽ കുഞ്ചാക്കോ ബോബനും സംവൃത സുനിലും മത്സരാർത്ഥികളുടെ മെന്റർസായാണ് എത്തുന്നത്.