‘തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ’; പ്രതികരിച്ച് നീരാളി നിർമാതാവ്

മോഹൻലാല്‍ നായകനായി എത്തിയ നീരാളി സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം പ്രചരണങ്ങളിൽ പ്രതികരിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലിയുടെ മകന്‍ സന്തോഷ് താനവേലിയുടെ സിനിമയെ കൂട്ടായി വിജയിപ്പക്കണമെന്നും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

വാസ്തവവിരുദ്ധമായ ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് നിർമാതാവ് വിശദീകരണവുമായി എത്തിയത്. ‘എന്റെ പുതിയ സിനിമയായ നീരാളിക്കെതിരെ ശിഥിലമായ ചില പോസ്റ്റുകൾ പടരുന്നതായി കണ്ടു. നീരാളി എന്റെ ആറാമത്തെ ചിത്രമാണ്. ഇതിൽ നാല് സിനിമകൾ എന്റെ അച്ഛൻ ജോയ് താനവേലി ഐപിസി ട്രെഷറർ ആയി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിർമിച്ച സിനിമകളാണ്. അന്നൊന്നും ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. ഞാൻ എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. അല്ലാതെ മതപരമായ സംഘടനയുടെ ഭാഗമായല്ല.’–സന്തോഷ് ടി. കുരുവിള പറയുന്നു.

‘ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്. എന്റെ തന്നെ യോഗ്യത കൊണ്ട് വിദേശത്തും ഇന്ത്യയിലും വിജയിച്ചുമുന്നേറുന്ന ബിസിനസ്സ്മാൻ ആണ് ഞാൻ. എന്റെ സിനിമകൾ േദശീയ പുരസ്കാരവും സംസ്ഥാനപുരസ്കാരവും നേടി. അതിൽ അസൂയപൂണ്ട പലരും ഉണ്ടാകും. മാത്രമല്ല കൃത്യമായ ഇൻകം ടാക്സും ഞാൻ കെട്ടുന്നുണ്ട്.’

‘സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങൾ എഴുതുന്നത്. സിനിമയ്ക്കെതിരെ വരുന്ന വിഡിയോസിനും നിരൂപണത്തിനും പിന്നിൽ ഫെയ്ക്ക് ഐഡന്റിറ്റികളാണ്. സിനിമയെക്കുറിച്ച് നല്ലതും ചീത്തയും എഴുതാം. സിനിമയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇവിടെ പലരും മനഃപൂർവം സിനിമയെ തകര്‍ക്കാൻ ശ്രമിക്കുകയാണ്.’