മാപ്പോ...‘ഗോ ടു ഹെൽ’: റിമ

ഡബ്ല്യുസിസിക്ക് നേരേ ആക്രോശിക്കുന്നവര്‍ ‘അമ്മ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നത് എന്തുകൊണ്ടെന്നു റിമ. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. 

ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്നും, ഏറ്റവും വലിയ തമാശ‍ ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ലെന്നതാണെന്നും റിമ പറയുന്നു. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

റിമയുടെ വാക്കുകൾ–

സിനിമാ സംഘടയ്ക്കും സിനിമയിലെ പ്രമുഖർക്കുമെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ ഇൻഡസ്ട്രിയിലും സോഷ്യൽമീഡിയയിലും ഒരു വിഭാഗം ആളുകൾ ഡബ്യുസിസിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ്. നടിമാർ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവർ കരുതുന്നത്.

ഡബ്യുസിസിയുടെ വാർത്താസമ്മേളനത്തിൽ ആക്രോശിച്ചതുപോലെ എഎംഎംഎ നടത്തിയ വാർത്താ സമ്മേളത്തിൻ എന്തുകൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നത്. പ്രസിഡന്റ് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ആരും ഒന്നും ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ നിലപാട് എന്താണെന്ന് ആരും ചോദിച്ചില്ല.

പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മൂന്നുമാസം ജയിലിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു’. റിമ പറഞ്ഞു.

എഎംഎംഎ നേതൃത്വത്തിൽ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങൾ ചർച്ച ചെയ്യാൽ പോലും അവർ താൽപര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമർപ്പിച്ചെന്നും എന്നാൽ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താൻ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാൻ അവർക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം- റിമ പറയുന്നു.

ഇവർക്ക് അഭിനയിക്കാൻ സിനിമകളുണ്ട്, നിർമാതാക്കളുണ്ട് ടിവി ചാനലുകളിൽ നിന്നും ഫാൻ ക്ലബുകളിൽ നിന്നും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇക്കൂട്ടരെ വെളിച്ചത്തുകൊണ്ടുവരാൻ തീരുമാനിച്ചത്. സിനിമാ ഇൻഡസ്ട്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. അവർ കാണിക്കുന്നതുപോലെ പരസ്പര സ്നേഹമോ കുടുംബബന്ധമോ അല്ല, പൊട്ടിത്തെറിക്കാറായി നിൽക്കുന്ന പ്രഷർ കുക്കറിന്റെ അവസ്ഥയാണ് അവിടെ.

ഞങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു, സമൂഹമാധ്യമങ്ങളിൽ ഓരോ മിനിറ്റിലും അസഭ്യവർഷങ്ങൾ നേരിടുകയാണ്. തുറന്നുപറയുകയല്ലാതെ മറ്റൊരു മാർഗം ഞങ്ങൾക്ക് ഇല്ല. ഇപ്പോഴാണ് പ്രവർത്തിക്കാൻ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇത്.

വര്‍ഷങ്ങള്‍ക്ക് മുന്നേ അടൂർഭാസിയിൽ നിന്നും തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ വ്യക്തിയാണ് ലളിതാമ്മ. ഇൻഡസ്ട്രിയിൽ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങൾ ചിലർ മൂടിവെയ്ക്കുന്നതെന്തിനാണെന്ന് ലളിതാമ്മയ്ക്കും അറിയാവുന്ന കാര്യമാണ്. അതൊന്നു ചിന്തിച്ച് കഴിഞ്ഞാൽ മനസ്സിലാകും വർഷങ്ങളോളം ചില സ്ത്രീകള്‍ നിശബ്ദരായി ഇരുന്നതിന്റെ കാരണം.

എനിക്ക് അവരോട് സഹതാപം മാത്രമാണ്. കാരണം അവർക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാൻ ഞങ്ങൾ മാപ്പ് അപേക്ഷിക്കണമെന്നാണ് അവർ പറയുന്നതെങ്കിൽ ‘ഗോ ടു ഹെൽ’ എന്നാണ് പറയാനൊള്ളൂ.

എന്താണ് അമ്മ അംഗങ്ങൾ അവിടെയുള്ള വനിതാഅംഗങ്ങൾക്ക് ചെയ്തുകൊടുക്കുന്നത്. എല്ലാവർഷവും ഉള്ള അമ്മ ഷോയിൽ പുരുഷന്മാരെ പുകഴ്ത്തി പരിപാടി അവതരിപ്പിക്കുന്നു. പെൺകുട്ടികള്‍ അവിടെ വെറും വസ്തുക്കൾ മാത്രം. അഞ്ചു ഗാനങ്ങളില്‍ ഏതെങ്കിലും നടൻ വന്ന് അഞ്ച് നടിമാർക്കൊപ്പം ഡാൻസ് ചെയ്യുന്നു. എവിടെപ്പോയി പണ്ട് ഉണ്ടായിരുന്ന മികച്ച നടിമാർ. ആര് അവർക്കൊപ്പം അഭിനയിക്കാൻ എത്തും. അവരൊക്കെ ഇൻഡസ്ട്രിയിൽ നിന്നു തന്നെ മാഞ്ഞുപോയി.

സുരക്ഷിതമായ കൂടുതൽ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ലുസിസിയുടെ ലക്ഷ്യം. പക്ഷെ ശുചീകരണത്തിന് ഒരുപാട് കഠിനാധ്യാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളിൽ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ട്. ആമിർ ഖാൻ, അക്ഷയ് കുമാർ, ഗൗരി ഷിൻഡെ, കിരൺ റാവു തുടങ്ങിയ പ്രമുഖർ ആരോപണ വിധേയർക്കൊപ്പം ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കുറ്റാരോപിതനൊപ്പം പ്രമുഖർ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.