Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്തിനാണ് എല്ലാം ‘മോഹന്‍ലാലി’ലേക്ക് നീളുന്നത്’

Amma Press Meet

അമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ സംസാരിച്ചത് പതിവില്ലാത്ത ശരീരഭാഷയോടെയും ആംഗ്യങ്ങളോടെയും. ആദ്യഘട്ടങ്ങളില്‍ ചോദ്യങ്ങളോട് വിമുഖത കാട്ടുന്ന താരമായിരുന്നില്ല ഇന്ന് മോഹന്‍ലാല്‍. ചോദ്യങ്ങള്‍ക്ക് നേരെ കാതുകൂര്‍പ്പിച്ചും അസ്വസ്ഥകള്‍മറച്ചും ഒരു മണിക്കൂറിലേറെ നേരം താരം ഇരുന്നു. പൊതുവെ ശാന്തനായി ചോദ്യങ്ങളെ കേൾക്കുന്ന മോഹൻലാൽ ഇക്കുറി വാർത്താസമ്മേളനത്തിലുടനീളം അക്ഷമനായിരുന്നു. സംഘടനയ്ക്കകത്ത് പുകയുന്ന കാര്യങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്ന് ആ വാക്കുകളില്‍ നിന്ന് വ്യക്തം.

mohanlal-idavela

ആ വാക്കുകള്‍ ഇങ്ങനെ: ‘ആരോപണങ്ങള്‍ വ്യക്തിപരമാകുന്നതില്‍ എതിര്‍പ്പും വിഷമവുമുണ്ട്‍. 'അമ്മ' പ്രസിഡന്റെന്ന നിലയില്‍ സംതൃപ്തനല്ല, തന്നെ ആവശ്യമുണ്ടെങ്കില്‍ മാത്രമേ പദവിയില്‍ തുടരൂ... എന്തിനാണ് എല്ലാ വിമര്‍ശനങ്ങളും മോഹന്‍ലാല്‍ എന്ന വ്യക്തിയിലേക്ക് തന്നെ നീളുന്നത്..’ സ്വന്തം പേരെടുത്തുപറഞ്ഞ് അദ്ദേഹം പരിഭവപ്പെട്ടു. 

ഇടയ്ക്കിടെ താഴേക്ക് നോക്കിയിരുന്നും മുഖം പൊത്തിയും ചിരിച്ചുകൊണ്ടുമാണ് മോഹൻലാൽ സംസാരിച്ചത്. ചില ചോദ്യങ്ങൾ കേട്ടത് മുന്നോട്ടുകയറിയിരുന്നു. തമാശരൂപേണ കയ്യടിച്ചു, ചിരിച്ചു. 

വലതും ഇടത്തും ഇരുന്ന ജഗദീഷിന്റെയും ഇടവേള ബാബുവിന്റെയും കസേരകളിൽ കൈപിടിച്ചിരുന്നു. ഇടയ്ക്ക് തോളില്‍ കയ്യിട്ടു. പലരും പല അഭിപ്രായങ്ങൾ പറയുന്ന സാഹചര്യത്തിൽ അമ്മയിൽ നിന്ന് ആരുപറയുന്നത് വിശ്വസിക്കണമെന്ന ചോദ്യത്തിന് മറുപടിയില്ലാതെ തലയാട്ടിയിരുന്നു. 

കഴിഞ്ഞ പത്തിന് ദിലീപ് നൽകിയ രാജി ഇപ്പോഴാണോ അംഗീകരിച്ചതെന്ന ചോദ്യത്തിന് എന്താണ് മോനേ ഇങ്ങനെയെന്ന് മറുപടി. മറുപടി പറയാൻ ഒരുങ്ങിയ ഇടവേള ബാബുവിനോട് മോനേ, ഞാൻ പറയട്ടെ എന്ന് മോഹൻലാൽ. ഡബ്ല്യുസിസിയുടെ വിമർശനങ്ങൾ എന്നുചോദിച്ചപ്പോഴേ മുഖം പൊത്തി, അതവിടെ നിക്കട്ടെ, അയ്യോ എന്ന് മറുപടി. വാർത്താസമ്മേളനം കഴിഞ്ഞപ്പോൾ മറ്റെല്ലാ അംഗങ്ങളും എഴുന്നേറ്റപ്പോഴും  കസേരയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു മോഹൻലാൽ. ലാലേട്ടാ എഴുന്നേൽക്കാം എന്ന് ജഗദീഷ് പറഞ്ഞപ്പോൾ അവര് പോകട്ടെ എന്നുപറഞ്ഞ് എഴുന്നേൽക്കാതെ മോഹൻലാൽ ഇരുന്നു. രാത്രി വൈകുവോളം ഷൂട്ടിങ് കഴിഞ്ഞതിന്‍റെ ക്ഷീണമെന്ന് പറഞ്ഞു.

പിന്നീട് കഴിഞ്ഞോ എന്ന് ചോദിച്ച് എഴുന്നേറ്റ് നടന്നു. അപ്പോഴും നിറഞ്ഞ സൗഹൃദഭാവത്തിലായിരുന്നു താരം. തോളത്ത് തട്ടി നിങ്ങള് പോകുന്നില്ലേ എന്ന് ചിലരോട് സ്നേഹാന്വേഷണം.