ദിലീപിനെതിരായ മൊഴി; വിശദീകരണവുമായി സിദ്ദിഖ്

‘അമ്മ’യെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ്. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കെപിഎസി ലളിതയെ വിളിച്ചത് താനാണെന്നും ദിലീപിന്റെ സെറ്റിൽ നിന്നല്ല അവിടെ എത്തിയതെന്നും സിദ്ദിഖ് വ്യക്തമാക്കി.

‘നിങ്ങൾ പറഞ്ഞതുപോലെ ദിലീപിന്റെ ലൊക്കേഷനിൽവെച്ചല്ല വാര്‍ത്താസമ്മേളനം നടക്കുന്നത്. മിഖായേൽ എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് പത്രസമ്മേളനം നടത്തിയത്. മുതിർന്ന വനിത അംഗം എന്ന നിലയില്‍ ചേച്ചിയെ വിളിച്ചത് ഞാന്‍ തന്നെയാണ്. എന്നാൽ ഇക്കാര്യം മോഹൻലാലുമായും ഇടവേള ബാബുവുമായും ചർച്ച ചെയ്തിരുന്നു.’–സിദ്ദിഖ് പറഞ്ഞു.

‘അമ്മ സംഘടനയ്ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അമ്മ എന്ന സംഘടനയെ തകര്‍ക്കാൻ എന്തിനാണ് അംഗങ്ങളെ രാജിവെപ്പിക്കുന്നത്. അമ്മയുടെ പ്രസിഡന്റിന് നേരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇവര്‍ക്ക് ഒരു ഗൂഢഅജണ്ടയുണ്ട്. അമ്മയിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു, വെറുതെ പത്രസമ്മേളനങ്ങൾ നടത്തുന്നു. ഞങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നു. ഇന്നും ആ വാക്കിൽ ഞാൻ ഉറച്ചുനിൽക്കുന്നു.’–സിദ്ദിഖ് പറഞ്ഞു.

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ല. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. താൻ ആ കേസിലെ സാക്ഷിയാണ്. ഇനി കോടതിയിൽ എല്ലാം പറയും– സിദ്ദിഖ് വ്യക്തമാക്കി.