ഒരേ സിനിമയിൽ അഭിനയിക്കുന്ന രണ്ട് പ്രമുഖതാരങ്ങൾ വിവിധ സ്ഥലങ്ങളിൽ ആക്രമിക്കപ്പെടുന്ന സംഭവം ഇതാദ്യമായിരിക്കും. മലയാളത്തിൽ ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന രണ്ട് താരങ്ങള്‍ക്കാണ് ഇപ്പോൾ വ്യത്യസ്ത സംഭവങ്ങളിലായി ആക്രമണം നേരിട്ടത്
യുവതാരം നായകനായി അഭിനയിക്കുന്ന ഈ സിനിമ 2013ല്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രത്തിന്റെ തുടർഭാഗമാണ്. നടൻ ബാബുരാജിനും ചിത്രത്തിലെ നായികയ്ക്കുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ഇവർ രണ്ടുപേരും ഇതേ ചിത്രത്തിന്റെ ആദ്യഭാഗത്തിലും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരുന്നു.
മൂന്നാറിലെ സ്വന്തം പുരയിടത്തിലെ കുളം വറ്റിക്കാനത്തിയപ്പോഴാണ് ബാബുരാജ് അയൽവാസിയുടെ വെട്ടേറ്റ് ആശുപത്രിയിലായത്. നെഞ്ചിലെ മസിലിനാണ് വാക്കത്തികൊണ്ടുള്ള വെട്ടേറ്റത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഡിയോ ദൃശ്യം ബാബുരാജ് തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ഇതേ സിനിമയുടെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോഴാണ് ചിത്രത്തിലെ നായികയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇന്നലെ രാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വെച്ചാണ് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചത്. ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി.
കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന കാർ നടിയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി നടിയുടെ കാറിലേക്ക് കയറുകയായിരുന്നു.
പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്.
ഇതേ സിനിമയുടെ ഷൂട്ടിങ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് ആക്രമിച്ചവരിൽ മുഖ്യപ്രതി. എന്നാൽ ഇവർക്ക് സിനിമാസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളർ പുറത്തുനിന്നും വിളിച്ച ആളുകളാണെന്നും സിനിമയിൽ നിന്നു തന്നെയുള്ള അടുത്തവൃത്തങ്ങൾ പറയുന്നു.