നടി അമല ആത്മഹത്യയുടെ വക്കിൽ; വിലപറഞ്ഞും തെറിവിളിച്ചും കൊല്ലാക്കൊല

തൊടുപുഴയിൽ നിന്ന് അറസ്റ്റിലായ പെൺവാണിഭസംഘത്തിൽ ഒരു സിനിമാ–സീരിയൽ നടി ഉൾപ്പെട്ടിരുന്നെന്ന് വാർത്ത വന്നിരുന്നു. അറസ്റ്റിലായ നടിയുടെ പേര് അമല എന്നാണെന്നും പല മാധ്യമങ്ങളിലും റിപ്പോർട്ട് വന്നു. എന്നാൽ ഈ വാർത്ത വിനയായത് നടി അമല റോസ് കുര്യനാണ്. ഇത്തരം വാർത്തകളിലെ വാസ്തവം മനസ്സിലാക്കാതെ നടിമാർക്കെതിരെ വ്യാജപ്രചരണം ഉണ്ടാകാറുണ്ട്. അത് പലപ്പോഴും ഇവരുെട ജീവിതം തന്നെ വഴിയാധാരമാക്കുന്ന വിധത്തില്‍ എത്താറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് യുവനടി അമല റോസ് കുര്യൻ. മാനസികമായി അമലയെ വേട്ടയാടുകയാണ് ഈ സംഭവം. ചെയ്യാത്ത കുറ്റത്തിന് അധിക്ഷേപം സഹിക്കവയ്യാതെ അമല നേരിട്ട് എത്തി സത്യാവസ്ഥ വ്യക്തമാക്കേണ്ടി വന്നു. വികാരനിർഭരമായ കുറിപ്പ് നമ്മള്‍ വായിച്ചിരിക്കണം.

അമലയുടെ കുറിപ്പ് വായിക്കാം–

അമല റോസ്‌ കുര്യൻ ആത്മഹത്യ ചെയ്തു??? പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത??? നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്‌ഥ അതു തന്നെയാണു. ഒരു സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയാണു ഞാൻ, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയിൽ എന്നെ നിലനിർത്തുന്നത്‌. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, മാതാവിൽ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാൻ ഒന്നു ഉറങ്ങിയിട്ട്‌ ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോൺകോളുകൾ അറ്റന്റ്‌ ചെയ്യാൻ എനിക്ക്‌ പേടിയാണ്.....

അമല എന്ന് പേരുള്ള ഒരു പെൺകുട്ടിയെ തൊടുപുഴയിൽ നിന്ന് ഇമ്മോറൽ ട്രാഫിക്ക്‌ ചാർജ്ജ്‌ ചെയ്യ്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യ്തു. ആ പെൺകുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട്‌ എന്നോട്‌ പെരുമാറാൻ തുടങ്ങിയത്‌. എനിക്കെന്റെ മെസ്സഞ്ചറോ. വാട്സപ്പോ ഓപ്പൺ ചെയ്യാൻ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോർട്ട്‌ മാത്രമാണു ഇപ്പൊ എനിക്കിപ്പം ഉള്ളത്‌.

'തെറ്റു ചെയ്തവർക്ക്‌ പോലും അവർ അർഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.' സമൂഹവും നിയമവ്യവസ്ഥയും ആ നീതി അവർക്ക്‌ കൊടുക്കാൻ ബാധ്യസ്ഥരാണു. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടിൽ നിലനിൽക്കുമ്പോൾ തന്നെയാണു 'ഒരു തെറ്റും ചെയ്യാത്ത ഞാൻ ക്രൂശിക്കപ്പെടുന്നത്‌.' ഒരു വാർത്ത‌ കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാൻ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അപ്പോഴും നിങ്ങൾ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ?

സോഷ്യൽ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക്‌ ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ക്രൂശിക്കരുത്‌. അമല റോസ്‌ കുര്യൻ എന്നൊരു പേരുണ്ടായി പോയത്‌ ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്‌.... ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക.....’അമല പറഞ്ഞു.

'തീവ്രം' എന്ന സിനിമയിലെ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയ അമല സീരിയലുകളില്‍ സജീവമാണ്. കോട്ടയം സ്വദേശിനിയാണ്.